രാജീവ് ഗാന്ധി സെന്റര്‍ കാംപസിന് ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേരിട്ടത് അപമാനം: എസ് ഡിപിഐ

രാജ്യം ഇന്ന് നേരിടുന്ന എല്ലാ അധ:പതനത്തിനും കാരണം ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയാണ്. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഏറ്റവും വലിയ ഭീഷണി ആര്‍എസ്എസ് ആണ്.

Update: 2020-12-05 10:03 GMT

തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ പുതിയ കാംപസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേരിട്ടത് അങ്ങേയറ്റം അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. ഇന്ത്യന്‍ സമൂഹത്തിന് ഗോള്‍വാള്‍ക്കര്‍ നല്‍കിയ സംഭാവനയെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം. രാജ്യം ഇന്ന് നേരിടുന്ന എല്ലാ അധ:പതനത്തിനും കാരണം ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയാണ്. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഏറ്റവും വലിയ ഭീഷണി ആര്‍എസ്എസ് ആണ്.

രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്തയാളാണ് ഗോള്‍വാള്‍ക്കര്‍. വൈദേശികാധിപത്യത്തിനെതിരേ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ അണികളോട് സമരത്തില്‍നിന്ന് മാറിനില്‍ക്കാനും രാജ്യത്തെ ഇതരസമൂഹങ്ങള്‍ക്കെതിരേ തങ്ങളുടെ ശക്തി സംഭരിച്ചുവയ്ക്കാനും ആഹ്വാനം ചെയ്ത ശുദ്ധവംശീയവാദിയാണ് ഗോള്‍വാള്‍ക്കര്‍. മനുവാദ വര്‍ണ വ്യവസ്ഥിതിയിലധിഷ്ടിതമായ നികൃഷ്ടമായ ജാതിവ്യവസ്ഥയുടെ വക്താവുമായിരുന്നു.

നിരപരാധികളെ തെരുവില്‍ തല്ലിക്കൊല്ലുന്ന ഹിന്ദുത്വ വര്‍ഗീയഫാഷിസത്തിന് അതിന്റെ ബൗദ്ധികമായ മാര്‍ഗദര്‍ശിയായ ഒരാള്‍ ഉന്നതസ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുന്നത് സാക്ഷരകേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. സംസ്ഥാനത്ത് തദ്ദേശഭരണതിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തില്‍ നടത്തിയ നാമകരണം ഗൂഢലക്ഷ്യം കണ്ടാണ്. ഇതിനെതിരേ മതേതര ജാനാധിപത്യ സമൂഹം ശക്തമായി രംഗത്തുവരണമെന്നും ഷാന്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News