ദേശീയ വിദ്യാഭ്യാസ നയം: ഭാഷാ പഠന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ഏക ഭാഷാ സംസ്‌കാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ചില ഭാഷകളെ വിദ്യാഭ്യാസ നയത്തിലൂടെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ചില അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Update: 2020-08-07 14:32 GMT

കൊല്ലം: ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഭാഷാപഠന സമ്പ്രദായങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമാണെന്നും, നിലവിലെ ഭാഷാ പഠനാവസരങ്ങള്‍ നഷ്ടപ്പെടുത്താതെ ആശങ്കകള്‍ പരിഹരിച്ച് നയം നടപ്പിലാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെഎഎംഎ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നയത്തിലെ അറബി ഭാഷാ പഠനത്തിനുണ്ടാകാവുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ നിവേദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക ഭാഷാ സംസ്‌കാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ചില ഭാഷകളെ വിദ്യാഭ്യാസ നയത്തിലൂടെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ചില അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ഭാഷാ പഠനങ്ങള്‍ക്ക് തടസ്സം നേരിടാതിരിക്കുവാന്‍ പാര്‍ലമെന്റിനകത്തും പുറത്തും ഭാഷാസ്‌നേഹികളോടൊപ്പമുണ്ടാകുമെന്നും ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കേരള അറബിക് മുന്‍ഷിസ് അസോസിയേഷന് അദ്ദേഹം ഉറപ്പു നല്‍കി.

കെഎഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ നിവേദനം നല്‍കി. സംസ്ഥാന ഭാരവാഹികളായ എസ് നിഹാസ് പാലോട്, മുനീര്‍ കിളിമാനൂര്‍, അന്‍സര്‍, സാജുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ: ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷാപഠന ആശങ്കകള്‍ പങ്കുവെച്ചു കൊണ്ടുള്ള കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്റെ നിവേദനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം, തമീമുദ്ധീന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് സമര്‍പ്പിക്കുന്നു. 

Tags:    

Similar News