ദുരൂഹസാഹചര്യത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോവും
ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്- കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ത്ഥയുടെ (9) മൃതദേഹമാണു നാളെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ വഴിയൊരുങ്ങുന്നത്.
കുവൈത്ത്: നാലുമാസം മുമ്പ് കുവൈത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി ബാലികയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോവും. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്- കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ത്ഥയുടെ (9) മൃതദേഹമാണു നാളെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ വഴിയൊരുങ്ങുന്നത്. കഴിഞ്ഞ ആഗസ്ത് 26 നാണു പെണ്‍കുട്ടിയെ അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തായിരുന്നുവെന്നാണു പറയപ്പെടുന്നത്. കഴുത്തില്‍ കുരുക്ക് മുറുകിയാണു പെണ്‍കുട്ടി മരിച്ചതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മരണത്തില്‍ ദുരൂഹതകള്‍ ഉയര്‍ന്നതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ഫഌറ്റില്‍ ഷെയറിങ്ങായി താമസിച്ച മലയാളികളായ രണ്ടുസ്ത്രീകളെയും സംഭവസമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണവിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ബാലികയുടെ മാതാപിതാക്കള്‍ക്ക് യാത്രാവിലക്കുണ്ടായിരുന്നതിനാലാണു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നത് അനിശ്ചിതമായി നീണ്ടത്. വിഷയത്തില്‍ ഇന്ത്യന്‍ എംബസിയും വിദേശകാര്യമന്ത്രാലയും ഇടപെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കഴിഞ്ഞ ദിവസം നീക്കിയതോടെയാണു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
എന്നാല്‍, മറ്റു മൂന്നുപേരുടെയും യാത്രാവിലക്ക് നീക്കിയിട്ടില്ല. നിരന്തരമായി ഇവരെ ചോദ്യംചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനു അന്വേഷണസംഘം അനുമതി നല്‍കിയെങ്കിലും യാത്രാവിലക്കുള്ളത് തടസ്സമായി. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയിടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി, വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ അഭ്യര്‍ഥന നടത്തിയിരുന്നു.
