പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ രാജ്ഭവന്‍ മാര്‍ച്ച്

മുസ്‌ലിം സമൂഹത്തോട് കടുത്ത വിവേചനം പുലര്‍ത്തുന്ന നിയമം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പൗരന്മാരെ തുല്ല്യരായി പരിഗണിക്കുമെന്ന സത്യപ്രതിജ്ഞാ വാചകത്തിന്റെ നഗ്‌നമായ ലംഘനമാണ്.

Update: 2019-12-23 06:58 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അറിയിച്ചു. മുസ്‌ലിം സമൂഹത്തോട് കടുത്ത വിവേചനം പുലര്‍ത്തുന്ന നിയമം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പൗരന്മാരെ തുല്ല്യരായി പരിഗണിക്കുമെന്ന സത്യപ്രതിജ്ഞാ വാചകത്തിന്റെ നഗ്‌നമായ ലംഘനമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി നിരുത്തരവാദ പരമാണ്.

ഭരണഘടനാ മൂല്ല്യങ്ങളെയും മതേതര പൈതൃകത്തെയും അട്ടിമറിക്കാന്‍ ഭരണകൂടം നേരിട്ട് ഇടപെടുന്നത് ജനാധിപത്യ സമൂഹം അംഗീകരിക്കില്ലന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. നാളെ രാവിലെ 10.30ന് പ്രസ് ക്ലബ്ബ് സമീപത്ത് നിന്നും ആരംഭിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് കോഡിനേഷന്‍ കമ്മറ്റിയുടെയും വിവിധ മുസ്‌ലിം സംഘടനകളുടെയും നേതാക്കള്‍ നേതൃത്വം നല്‍കും. രാജ്ഭവന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും.

ധര്‍ണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് വിവിധ മത സാമൂഹിക സാംസ്‌ക്കാരിക നേതാക്കള്‍ സംസാരിക്കുമെന്നും അബ്ദുസ്സലീം മൗലവി അറിയിച്ചു.

Tags: