ബാബരി വിധി: നീതിക്ക് നിരക്കാത്തതും നിരാശാജനകവുമെന്ന് മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി

വിധിയെക്കുറിച്ച് ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്താനും വിമര്‍ശിക്കാനുമുള്ള അവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തി നിശ്ശബ്ദമാക്കുന്ന പോലിസ് നടപടികള്‍ അങ്ങേയറ്റം അപലപനീയമാണ്.

Update: 2019-11-18 13:08 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതി വിധി നീതിക്ക് നിരക്കാത്തതും നിരാശാജനകവുമാണെന്ന് മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി നേതൃയോഗം ചൂണ്ടിക്കാട്ടി. വിധിയെക്കുറിച്ച് ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്താനും വിമര്‍ശിക്കാനുമുള്ള അവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തി നിശ്ശബ്ദമാക്കുന്ന പോലിസ് നടപടികള്‍ അങ്ങേയറ്റം അപലപനീയമാണ്.

സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തിന്റെ പേരില്‍ നിരവധിയാളുകള്‍ക്ക് മേല്‍ വ്യാജ കേസ് ചുമത്തിയത് തികച്ചും അന്യായവും വ്രണം ഉണങ്ങുന്നതിനു മുമ്പ് സമുദായത്തെ തന്നെ വീണ്ടും അപമാനിക്കാനുള്ള ആസൂത്രിത ശ്രമവുമാണ്. സുപ്രീംകോടതി വിധി പുനപരിശോധിക്കാനും തിരുത്താനുമുള്ള നിയമപരമായ സാധ്യതകള്‍ ബാക്കിനില്‍ക്കെ മുസ്ലിംകള്‍ക്ക് മാത്രം ഏകപക്ഷീയവും അനാവശ്യവുമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും മറുഭാഗത്തിന് പ്രകോപനപരമായ ആഹ്ലാദ പ്രകടനങ്ങള്‍ നടത്താന്‍ പോലും അനുവദിക്കുന്നതും ക്രമസമാധാന നീക്കമായി വിലയിരുത്താനാവില്ല. ആശങ്കാജനകമായ ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

മുസ്‌ലിം കോഡിനേഷന്‍ പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, എന്‍ എം അന്‍സാരി, എ ഇബ്രാഹിം കുട്ടി മൗലവി, ഡോ.നിസാര്‍, എ എല്‍ എം കാസിം, അബ്ദുല്‍ മജീദ് നദ്‌വി ബാലരാമപുരം, എ എം നിസാറുദ്ദീന്‍ ബാഖവി അഴിക്കോട്, അഡ്വ.എ എം കെ നൗഫല്‍, നദീര്‍ കടയറ, പി മാഹീന്‍ നേമം, പുലിപ്പാറ എം യൂസുഫ്, നദീം വെഞ്ഞാറമൂട്, നസീര്‍ എ വള്ളക്കടവ്, മുഹമ്മദ് സുലൈമാന്‍, അഷ്‌റഫ് മൗലവി, കെ ഷബീര്‍, ഹസന്‍ റസാക്ക്, എസ് ഷബീറുദ്ദീന്‍, ഷഫീഖ് കായംകുളം, ഷംനാദ് സലീം, വിഴിഞ്ഞം എച്ച് അബ്ദുല്‍ റഹ്മാന്‍, ഷബീര്‍ ആസാദ് പൂന്തുറ, അംജദ് കണിയാപുരം, സലീം കരമന പങ്കെടുത്തു.

Tags:    

Similar News