ഒന്നര വയസുകാരിയുടെ കൊലപാതകം: കുഞ്ഞിന്റെ അച്ഛന്‍ അറസ്റ്റില്‍

കൊച്ചി പള്ളുരുത്തിയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്.

Update: 2022-03-12 18:39 GMT

കൊച്ചി: കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ പിതാവ് സജീവ് അറസ്റ്റില്‍. അങ്കമാലിയില്‍ നിന്നാണ് സജീവിനെ പിടികൂടിയത്. കേസില്‍ പിതാവിനെയും മുത്തശിയെയും പ്രതിയാക്കിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവിനെതിരായ കുറ്റം. മുത്തശി സിപ്‌സിക്കെതിരേ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തു.

കൊച്ചി പള്ളുരുത്തിയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. സംഭവത്തില്‍ സിപ്സിയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്ന് കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് ബിനോയിയുടെയും തന്റെയും ആണെന്ന് അമ്മൂമ്മ തന്നെ ചില സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ബിനോയ് നല്‍കിയിരിക്കുന്ന മൊഴി. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകള്‍ നോറയാണ് കൊല്ലപ്പെട്ടത്. നോറയുടെ അമ്മ വിദേശത്താണ്. കുട്ടികളുടെ സംരക്ഷണ ചുമതല സിപ്സിക്കായിരുന്നു.

അതേസമയം പ്രതി ജോണ്‍ ബിനോയി ഡിക്രൂസ് ക്രൂരനായ കൊലയാളിയാണെന്നാണ് കണ്ടെത്തല്‍. വളര്‍ത്തു മൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പ്രതിയുടെ പതിവാണെന്നാണ് പോലിസ് പറഞ്ഞു. ലഹരി ഇടപാടുകള്‍ക്ക് പണത്തിനായി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.