രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ല: മുല്ലപ്പള്ളി

സഹസ്രകോടീശ്വരന്‍മാരോടാണ് മുഖ്യമന്ത്രിക്ക് മമത. ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു.

Update: 2020-01-02 10:57 GMT

തിരുവനന്തപുരം: ലോക കേരളസഭയെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗന്ധിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. മുഖ്യമന്ത്രി നല്‍കിയ കത്തിനു മറുപടിയായി പ്രവാസികളെ പ്രശംസിച്ച രാഹുല്‍ഗാന്ധിയുടെ അന്തസ്സാര്‍ന്ന നടപടിയെ മുഖ്യമന്ത്രി രാഷ്ട്രീയ ഗൂഢലക്ഷ്യത്തിന് ഉപയോഗിച്ചത് ശരിയായില്ല. മുഖ്യമന്ത്രിയുടെ നടപടി വിലകുറഞ്ഞതും തരംതാണതുമാണ്. രാഹുല്‍ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് മലയാളികളായ പ്രവാസികള്‍ ഗള്‍ഫില്‍ നല്‍കിയത്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും രാഹുല്‍ ഗാന്ധി ലോക കേരളസഭയോട് പ്രതികരിച്ചത്. വരികള്‍ക്കിടയിലൂടെ വായിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട ആവശ്യമില്ല.

ലോകകേരള സഭയയെന്ന തത്വത്തിന് തുടക്കം മുതല്‍ തനിക്ക് എതിര്‍ അഭിപ്രായമാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രവാസ സ്നേഹം തട്ടിപ്പാണ്. സഹസ്രകോടീശ്വരന്‍മാരോടാണ് മുഖ്യമന്ത്രിക്ക് മമത. ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു. ലോക കേരളസഭയില്‍ പങ്കെടുത്തുതും കോടീശ്വരന്‍മാര്‍ മാത്രമാണ്. ലോക കേരളസഭ കൊണ്ട് സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്തുനേട്ടമാണ് ഉണ്ടായത്. ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകരായ ആന്തൂരിലെ സാജന്റെയും പുനലൂരിലെ സുഗതന്റെയും കുടുംബത്തിനു ഇതുവരെ നീതിലഭിച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ലാത്തവരെ പങ്കെടുപ്പിച്ച് കേരള നിയമസഭാ വേദി ദുരുപയോഗപ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News