എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

Update: 2023-09-28 09:25 GMT

ചെന്നൈ: പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.

1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതക ശാസ്ത്രത്തില്‍ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. 1966 ല്‍ മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മഗ്‌സാസെ അവാര്‍ഡ്, വേള്‍ഡ് ഫുഡ് പ്രൈസ്, ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 1987 ലെ റോമില്‍ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു.

പ്രൊഫ. എം എസ് സ്വാമിനാഥന്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യുണിവേഴ്സ്റ്റി കോളേജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂര്‍ കാര്‍ഷിക കോളേജ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍ പഠനം നടത്തി.



ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7ന് ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. മീന സ്വാമിനാഥന്‍ ആണ് ഭാര്യ. നിത്യ, സൗമ്യ, മധുര എന്നിവര്‍ മക്കളാണ്. സംസ്ഥാന ആസുത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ മരുമകനാണ്.





Tags:    

Similar News