കാര്‍ഷിക വായ്പാ മൊറട്ടോറിയം ഇന്ന് അവസാനിക്കും: ജപ്തിക്കൊരുങ്ങി ബാങ്കുകള്‍

നേരത്തെ കര്‍ഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് വഴി തേടി സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്നിരുന്നു.

Update: 2019-07-31 09:40 GMT

തിരുവനന്തപുരം: കാര്‍ഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഡിസംബര്‍ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തിന് ഇതുവരെ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരത്തിനു മുമ്പ് ആര്‍ബിഐയുടെ ഭാഗത്തു നിന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ ബാങ്കുകള്‍ക്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോകാനുള്ള സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. 1,15000ത്തോളം കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകും.

നേരത്തെ കര്‍ഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് വഴി തേടി സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്നിരുന്നു. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെ ഒരിക്കല്‍ കൂടി സമീപിക്കാന്‍ യോഗത്തില്‍ തീരുമാനമാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈമാസം 11ന് കൃഷിമന്ത്രി റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരിട്ടു കണ്ടിരുന്നു.

പ്രളയാനന്തര കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്ക് സഹായകരമാകും വിധം കാര്‍ഷികവായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരു തീരുമാനവും ഇന്നുവരെ ആര്‍ബിഐ സംസ്ഥാന സര്‍ക്കാരിനെയോ ബാങ്കേഴ്‌സ് സമിതിയേയോ അറിയിച്ചിട്ടില്ല. അതേസമയം, പുനക്രമീകരിച്ച വായ്പകളുടേതടക്കം മൊറട്ടോറിയം നീട്ടാനാവില്ലെന്ന് ബാങ്കേഴ്‌സ് സമിതിയും ഇപ്പോള്‍ നിലപാടെടുത്തിട്ടുണ്ട്.

Tags: