തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍
തിരുവനന്തപുരത്തു നിന്ന് പുതിയ 22 സര്‍വീസുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വിമാനക്കമ്പനികളുടെ യോഗത്തില്‍ ധാരണയായിരുന്നു. ഡല്‍ഹി, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിദേശ സര്‍വീസുകള്‍ കുറയുന്നതിനിടയിലും ആഭ്യന്തര സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നു. തിരുവനന്തപുരം- ഡല്‍ഹി റൂട്ടില്‍ പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്‍ഡിഗോ ബംഗളൂരുവിലേക്കും കണ്ണൂരിലേക്കും സ്‌പൈസ് ജെറ്റ് മുംബൈയിലേക്കും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്‍ഡിഗോയുടെ ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് വൈകിട്ട് 5.10നു പുറപ്പെട്ട് 6.50ന് തിരുവനന്തപുരത്തെത്തും.തിരികെ രാത്രി 10.55നു പുറപ്പെട്ട് പുലര്‍ച്ചെ 12.45ന് ബംഗളൂരുവില്‍ എത്തും. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് വൈകിട്ട് 7.10നു പുറപ്പെട്ട് 8.35ന് എത്തും. തിരികെ 8.55നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരത്തെത്തും.
സ്‌പൈസിന്റെ പുതിയ സര്‍വീസ് രാവിലെ 8.10നു മുംബൈയില്‍ നിന്നു തിരിച്ച് 10.10ന് തിരുവനന്തപുരത്തെത്തും. തിരികെ 10.40നു പുറപ്പെട്ട് 12.45ന് മുംബൈയിലെത്തും. വൈകീട്ട് നിലവിലുള്ള സര്‍വീസിനു പുറമെയാണ് സ്‌പൈസിന്റെ പുതിയ സര്‍വീസ്. തിരുവനന്തപുരത്തു നിന്ന് പുതിയ 22 സര്‍വീസുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വിമാനക്കമ്പനികളുടെ യോഗത്തില്‍ ധാരണയായിരുന്നു. ഡല്‍ഹി, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നത്. ഗോ എയര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ സര്‍വീസ് തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.