മൊറട്ടോറിയം ഉത്തരവ് വൈകിയതില്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ രംഗത്തുവന്നത്. ഉത്തരവ് സമയബന്ധിതമായി ഇറക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Update: 2019-03-20 05:24 GMT

തിരുവനന്തപുരം: കര്‍ഷക വായ്പകളില്‍ മൊറട്ടോറിയം ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് ഇറക്കാന്‍ വൈകിയതിന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ രംഗത്തുവന്നത്. ഉത്തരവ് സമയബന്ധിതമായി ഇറക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രളയത്തെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ സര്‍ക്കാര്‍ മോറട്ടോറിയം സംബന്ധിച്ചിറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് ശേഷം മൊറട്ടോറിയം പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഒക്ടോബര്‍ 22 വരെ മൊറട്ടോറിയം നിലവിലുണ്ട്. അതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി ഉത്തരവിറക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി. കൃഷി വകുപ്പ് നടപടികള്‍ വേഗത്തിലാക്കിയെങ്കിലും ചീഫ് സെക്രട്ടറിയാണ് ഉത്തരവ് വൈകിപ്പിച്ചതെന്നും കൃഷിമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. കര്‍ഷക വായ്പകളെടുത്ത് കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. 

Tags:    

Similar News