കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളില്‍ ആശങ്ക: എം എം ഹസ്സൻ

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും മദ്യശാലകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ലെന്നത് ജനങ്ങള്‍ക്ക് വലിയ അമര്‍ഷം സൃഷ്ടിക്കുന്ന നടപടികളാണ്.

Update: 2020-03-23 06:30 GMT

തിരുവനന്തപുരം: കൊവിഡ് 19 എന്ന മഹാമാരിയെ നേരിടാനും അതിന്റെ സാമൂഹ്യവ്യാപനം തടയാനും തീവ്രപരിശ്രമം നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്ക വളര്‍ത്തുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍.

ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന എന്‍പിആര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും മദ്യശാലകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ലെന്നത് ജനങ്ങള്‍ക്ക് വലിയ അമര്‍ഷം സൃഷ്ടിക്കുന്ന നടപടികളാണ്. കോവിഡിന്റെ സാമൂഹ്യ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആത്മാര്‍ത്ഥതയില്‍ സംശയമുളവാക്കുന്നു.

കോവിഡിനെതിരെ ഒരുമിച്ച് നില്‍ക്കാമെന്ന് കേരള സര്‍ക്കാര്‍ പറയുമ്പോള്‍ യുവമാധ്യമപ്രവര്‍ത്തകനെ മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരമാന്‍ ഐഎഎസിനെ തിരിച്ചെടുത്തതിലൂടെ സമൂഹ്യവ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഐക്യം തന്നെ തകര്‍ക്കുന്ന നടപടിയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി ഉടന്‍ റദ്ദുചെയ്യണം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വരുമാനം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരിന് വരുമാന നേട്ടത്തിനായി മദ്യശാലകള്‍ അടയ്ക്കാത്ത നടപടിയുടെ സമൂഹവ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത വ്യക്തമായി.

ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സെന്‍സസ്സ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്ന് പറയാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത് ഗൂഢരാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നു.ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഇത് നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News