കാണാതായ എന്‍ജി. വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാംപസില്‍

തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങിലെ എംടെക് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം കാംപസിനുള്ളിലെ കാട്ടില്‍നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രൂക്ഷമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Update: 2019-07-15 12:47 GMT

തിരുവനന്തപുരം: കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം സര്‍വകലാശാലാ കാംപസിനുള്ളില്‍നിന്ന് കണ്ടെത്തി. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങിലെ എംടെക് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം കാംപസിനുള്ളിലെ കാട്ടില്‍നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രൂക്ഷമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണ്. മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡും പുസ്തകങ്ങളും മൊബൈല്‍ ഫോണും ലഭിച്ചു. ഇതില്‍നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കഴക്കൂട്ടം പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ലൈബ്രറിയില്‍ പോവുന്നുവെന്നു പറഞ്ഞാണ് ശ്യാം ഫഌറ്റില്‍നിന്നും ഇറങ്ങിയത്. രാത്രി ഏറെ വൈകിയും ശ്യാം വീട്ടിലെത്തുകയോ ഫോണില്‍ വിളിച്ചിട്ട് കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ബന്ധുക്കള്‍ കഴക്കൂട്ടം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാര്യവട്ടം കാംപസിലാണ് അവസാനമായി ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ശ്യാം കാംപസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപവീകരിച്ചിരുന്നു. കോഴിക്കോട് വടകര സ്വദേശിയായ ശ്യാം രണ്ടുവര്‍ഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫഌറ്റില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. ശ്യാമിന് മാനസികപ്രശ്‌നമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്. 

Tags: