"കുമ്മനടി' പ്രയോഗം വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു: മന്ത്രി കടകംപള്ളി
ബിജെപി വോട്ടുകൾ ചോരാതിരിക്കാനാണ് കുമ്മനം ശ്രമിക്കേണ്ടത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ തന്നോട് കലഹിച്ചിട്ട് കാര്യമില്ല.
തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ നേതാവ് കുമ്മനം രാജശേഖരനെതിരേ നടത്തിയ "കുമ്മനടി' പ്രയോഗം വിഷമിപ്പിച്ചെങ്കിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തനിക്കെതിരായ കുമ്മനത്തിന്റെ ആരോപണങ്ങൾ ജനങ്ങളും കോടതിയും നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്.
വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പ്രശാന്തിനെ അവഹേളിക്കുന്ന ബിജെപിയുടെ പ്രചാരണം ശരിയല്ല. പ്രശാന്ത് ജനങ്ങളുടെ സ്ഥാനാർഥിയാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. പ്രളയകാലത്ത് ബിജെപി നേതാക്കളായ കുമ്മനവും വി. മുരളീധരനുമൊക്കെ എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു.
ബിജെപി വോട്ടുകൾ ചോരാതിരിക്കാനാണ് കുമ്മനം ശ്രമിക്കേണ്ടത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ തന്നോട് കലഹിച്ചിട്ട് കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ മറുപടി പറയാനില്ലെന്നും കടകംപള്ളി പറഞ്ഞു.