കേന്ദ്രനിർദേശം അനുസരിച്ചാവും ലോക്ക്ഡൗണിൽ ഇളവ് വരുത്തുക: മന്ത്രി

ഇക്കാര്യത്തിൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ തീരുമാനിക്കാൻ സാധിക്കില്ല. കേരളത്തിൽ മാത്രം രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിലും വൈറസ് ബാധ ഇല്ലാതായാൽ മാത്രമേ ആശ്വസിക്കാനാകൂ.

Update: 2020-04-13 05:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂർണമായും ആശ്വസിക്കാനായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്നവർ കർശനമായി സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കാസർകോട് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ മാത്രം രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിലും വൈറസ് ബാധ ഇല്ലാതായാൽ മാത്രമേ ആശ്വസിക്കാനാകൂ. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ചായിരിക്കും ലോക്ക്ഡൗണിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുക. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ തീരുമാനിക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എവിടെയെങ്കിലും വൈറസ് ബാധയുടെ ഒരു കണ്ണി ബാക്കിയുണ്ടെങ്കിൽ വീണ്ടും രോഗബാധ ഉയരാൻ സാധ്യതയുണ്ട്. ഇനിയും വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി രോഗബാധ വലിയതോതിൽ ഉയരില്ല എന്നുതന്നെയാണ് കണക്കുകൂട്ടൽ. കാരണം, കർശനമായ ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും നേരിയ ലക്ഷണങ്ങൾ ഉള്ളവരിൽ പോലും പരിശോധന നടത്തുകയും ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ടെസ്റ്റ് കിറ്റുകളുടെ ദൗർലഭ്യം ഉണ്ടായെങ്കിലും കഴിയുന്നത്ര കിറ്റുകൾ സംഘടിപ്പിച്ച് പരിശോധന മുടങ്ങിപ്പോകാതെ നടത്തിയിട്ടുണ്ട്. കിറ്റുകളുടെ കാര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Tags: