പ്ലാസ്റ്റിക്ക് നിരോധനം: കവറുകള്‍ ശേഖരിച്ച് സംസ്‌കരിക്കാൻ മില്‍മയുടെ കര്‍മപദ്ധതി
ഹരിതകര്‍മസേന വഴി ശേഖരിക്കുന്ന കവറുകള്‍ സര്‍ക്കാര്‍ ചുതമലപ്പെടുത്തിയിട്ടുള്ള ക്ലീന്‍ കേരള കമ്പനിക്ക് നിശ്ചിത പ്രതിഫലം നല്‍കിയാണ് ശാസ്ത്രീയ പുനചംക്രമണത്തിന് ശ്രമിക്കുന്നത്.
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ കവറുകള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് മില്‍മ കര്‍മപദ്ധതി തയ്യാറാക്കി. ഹരിതകര്‍മസേന വഴി ശേഖരിക്കുന്ന കവറുകള്‍ സര്‍ക്കാര്‍ ചുതമലപ്പെടുത്തിയിട്ടുള്ള ക്ലീന്‍ കേരള കമ്പനിക്ക് നിശ്ചിത പ്രതിഫലം നല്‍കിയാണ് ശാസ്ത്രീയ പുനചംക്രമണത്തിന് ശ്രമിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ആദ്യ ശേഖരണം നടത്തുന്നത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി മുഖാന്തരമാണ് ക്ലീന്‍ കേരള കമ്പനി മാലിന്യങ്ങള്‍ പുനചംക്രമണത്തിനായി അയയ്ക്കുന്നത്. അതത് മാസം ഉപയോഗിക്കുന്ന കവറുകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. മില്‍മ കവറുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ അവ ടാറിങ് പോലെയുള്ള ആവശ്യത്തിനാണ് വിനിയോഗിക്കുക.
ഒരു കിലോ കവറിന് 4.75 രൂപയാണ് കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെലവഴിക്കുന്നത്. ഒരു കവറിന് ഒരു പൈസയെന്നതാണ് നിരക്ക്. പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍നിന്നാകും കമ്പനി കവറുകള്‍ ശേഖരിക്കുക. ഒരു ദിവസം സംസ്ഥാനത്ത് 20 ലക്ഷം കവറുകളാണ് പുറന്തള്ളപ്പെടുന്നത്. പ്ലാസ്റ്റിക്ക് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഖരമാലിന്യ സംസ്‌കരണ നിയമപ്രകാരം ഉത്പാദകര്‍ക്കുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത് പാലിക്കണമെന്ന് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ നിര്‍ദേശവുമുണ്ട്. ഇതനുസരിച്ചാണ് മില്‍മ, ക്ലീന്‍ കേരള കമ്പനിയുമായി ധാരണയിലെത്തിയിട്ടുള്ളത്.
