കേരളത്തിലെ പാൽ വേണ്ടെന്ന് തമിഴ്നാട്; മലബാർ മേഖലയിൽ പാൽ സംഭരണം പ്രതിസന്ധിയിൽ
ഒന്നര ലക്ഷം ലിറ്റർ പാലാണ് തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്. ലിറ്ററിന് 10 രൂപ ചിലവിട്ടാണ് പാൽപ്പൊടിയാക്കി മാറ്റുന്നത്.
തിരുവനന്തപുരം: കൊവിഡ്-19യുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നും പാൽ സ്വീകരിക്കുന്നത് തമിഴ്നാട് നിർത്തിവച്ചു. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്നാണ് തമിഴ്നാടിന്റെ നടപടി.
ഇതോടെ മിൽമ മലബാർ യൂണിയനിൽ പാൽ സംഭരണം പ്രതിസന്ധിയിലായി. കർഷകരിൽനിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും മലബാറിൽ പാൽ സംഭരണം തടസ്സപ്പെട്ടേക്കുമെന്നും മിൽമ വ്യക്തമാക്കി.
മലബാർ മേഖലയിൽ മിൽമ പ്രതിദിനം കർഷകരിൽനിന്ന് ആറ് ലക്ഷം ലിറ്റർ പാലാണ് ശേഖരിക്കുന്നത്. ലോക്ക് ഡൗൺ നടപ്പാക്കിയതോടെ 60 ശതമാനം വിൽപ്പനയാണ് നടക്കുന്നത്. ബാക്കി വരുന്ന പാൽ തിരുവനന്തപുരം മേഖലയിലേക്ക് അയച്ചും കേരളത്തിലേയും തമിഴ്നാട്ടിലേയും സഹകരണ, സ്വകാര്യ പാൽപ്പൊട്ടി പ്ലാന്റുകളിലേക്ക് അയച്ചും സംഭരണം മുടങ്ങാതിരിക്കാൻ ശ്രമം നടത്തുകയായിരുന്നു.
ഇതിൽ ഒന്നര ലക്ഷം ലിറ്റർ പാലാണ് തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്. ലിറ്ററിന് 10 രൂപ ചിലവിട്ടാണ് പാൽപ്പൊടിയാക്കി മാറ്റുന്നത്. എന്നാൽ പാൽ സ്വീകരിച്ചിരുന്ന കൃഷ്ണഗിരി, ഈറോഡ് പ്ലാന്റുകൾ ഇന്നു മുതൽ പാൽ സ്വീകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ഇല്ലാതെ മുന്നോട്ടു പോവാനാവില്ലെന്ന് മലബാർ യൂനിയൻ പറയുന്നു.
തിരുവനന്തപുരം, എറണാകുളം യൂനിയനുകൾക്ക് പ്രാദേശിക സംഭരണം കുറവായതിനാൽ പ്രതിസന്ധിയില്ല. മലബാറിൽ വിൽപ്പന വർധിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഫലപ്രദമല്ല. ഈ നില തുടർന്നാൽ പാൽ സംഭരണം ഭാഗീകമായി നിയന്ത്രിക്കേണ്ടി വരും.