മെഡിക്കൽ പി ജി; ഒബിസി വിഭാഗങ്ങളുടെ സംവരണം ഉയർത്തണമെന്ന പിന്നാക്ക വിഭാഗ കമ്മീഷൻ നിർദേശം നടപ്പാക്കണം: കാംപസ് ഫ്രണ്ട്
ന്യൂനപക്ഷങ്ങളോട് സംഘപരിവാരത്തിനുള്ള സമീപനമാണ് ഇത്തരം കാര്യങ്ങളിൽ ഇടതുപക്ഷത്തിനുമുള്ളത്.
തിരുവനന്തപുരം: മെഡിക്കൽ പി.ജി പഠനത്തിൽ ഒബിസി വിഭാഗങ്ങളുടെ സംവരണം ഉയർത്തണമെന്ന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിർദേശം അടിയന്തരമായി നടപ്പാക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസർ ആവശ്യപ്പെട്ടു. സവർണ സംവരണം നടപ്പാക്കാനും മുസ്ലിം സ്‌കോളർഷിപ്പ് റദ്ദാക്കിയ നടപടിക്ക് കുടപിടിക്കാനും ധൃതി കൂട്ടുന്ന സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള നിർദേശങ്ങൾ അവഗണിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ന്യൂനപക്ഷങ്ങളോട് സംഘപരിവാരത്തിനുള്ള സമീപനമാണ് ഇത്തരം കാര്യങ്ങളിൽ ഇടതുപക്ഷത്തിനുമുള്ളത്. വോട്ട് ബാങ്കാക്കി വഞ്ചന തുടരുന്നത് അവസാനിപ്പിക്കണം. സെപ്തംബർ 11ന് പി ജി നീറ്റ് പരീക്ഷ നടക്കാനിരിക്കെ സർക്കാരിന്റെ അനാസ്ഥ നിരവധി വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്തും. പ്രവേശനവുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസബോർഡ് പ്രസിദ്ധീകരിക്കുന്ന പ്രോസ്‌പെക്ടസിൽ സംവരണമടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. അത് കൊണ്ട് തന്നെ സർക്കാർ തീരുമാനം വൈകിയാൽ ഒബിസി സംവരണം ഈ വർഷവും 9 ശതമാനത്തിൽ ഒതുങ്ങും.
65% വരുന്ന ഒബിസി വിഭാഗക്കാർക്ക് ആകെ 9% ശതമാനം സീറ്റ് മാത്രമാണ് നിലവിൽ സംവരണം ചെയ്തിട്ടുള്ളത്. മുന്നാക്ക വിഭാഗത്തിന്റെ 10% സംവരണത്തിൽ അതിവേഗം ഉത്തരവിറക്കിയ സംസ്ഥാന സർക്കാർ, പിന്നാക്ക വിഭാഗ കമ്മീഷന്റെ നിർദേശം കിട്ടി അഞ്ചു മാസമായിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഒബിസി വിഭാഗങ്ങളോടുള്ള വഞ്ചനയാണ്.
അഖിലേന്ത്യാ തലത്തിൽ ഒബിസിക്ക് 27% സംവരണം നൽകുമ്പോഴാണ് 9% സീറ്റുകൾ മാത്രം നൽകി സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണന തുടരുന്നത്. കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളേജുകളിലെ 428 പി ജി സീറ്റുകളിൽ 36 എണ്ണം മാത്രമാണ് ഒബിസി വിഭാഗങ്ങൾക്ക് ലഭിച്ചത്. സംവരണം 30% ആയി ഉയർത്തുന്നതോടെ കൂടുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. അതിനാൽ പിന്നാക്ക വിഭാഗ കമ്മീഷന്റെ ഉത്തരവ് ഉടൻ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവാണമെന്നും ആസിഫ് എം നാസർ കൂട്ടിച്ചേർത്തു.
