മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരേ കള്ളപ്രചാരണം നടത്തുന്നു; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധസത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോയെന്ന് മാധ്യമലോകം ആലോചിക്കണം.

Update: 2020-11-16 10:03 GMT

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുന്നു. സ്വര്‍ണക്കടത്ത് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഈ സ്ഥലംമാറ്റം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. പിന്നീട് തന്റെ ഓഫിസില്‍നിന്നും പ്രതികളെ വിളിച്ചെന്ന് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധസത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോയെന്ന് മാധ്യമലോകം ആലോചിക്കണം. കേരളം ഒരു പോലിസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയതലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു.

സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. മന്ത്രിസഭാ യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനം വേണ്ടെന്നുവച്ചത് വലിയ വിവാദമാക്കി. കൊവിഡ് കാലത്ത് തുടര്‍ച്ചയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ പിആര്‍ വര്‍ക്കെന്നു പറഞ്ഞ് അപമാനിച്ചു. മന്ത്രിസഭായോഗ ശേഷം വാര്‍ത്താസമ്മേളനം നടത്താത്തത് ഒളിച്ചോട്ടമായി ചിലര്‍ വ്യാഖ്യാനിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Tags:    

Similar News