മാവോവാദികളുടെ കൊലപാതകം: മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടി തുടങ്ങി; ദൃശ്യങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക പോലിസിന് കൈമാറി

തമിഴ്‌നാട്, കര്‍ണാടക പോലിസില്‍നിന്ന് പ്രതികരണം ലഭിച്ചശേഷം മാത്രമായിരിക്കും മൃതദേഹങ്ങളുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുക. അതുവരെ നാല് മൃതദേഹങ്ങളും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

Update: 2019-10-31 06:11 GMT

തൃശൂര്‍: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ പോലിസ് ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക പോലിസിന് കൈമാറി. അട്ടപ്പാടിയിലുണ്ടായ ഏറ്റുമുട്ടലില്‍ കാര്‍ത്തി, രമ, അരവിന്ദ്്, മണിവാസകം എന്നിവര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള നടപടികളാണ് പോലിസ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതിയും സുരേഷുമാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യദിവസം പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍, തമിഴ്‌നാട്, കര്‍ണാടക പോലിസ് നടത്തിയ പരിശോധനയില്‍ മരിച്ചത് അരവിന്ദും രമയുമാണെന്ന് അറിയിക്കുകയായിരുന്നു.

തമിഴ്‌നാട്, കര്‍ണാടക പോലിസില്‍നിന്ന് പ്രതികരണം ലഭിച്ചശേഷം മാത്രമായിരിക്കും മൃതദേഹങ്ങളുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുക. അതുവരെ നാല് മൃതദേഹങ്ങളും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതേസമയം, മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഇന്ന് പാലക്കാട് ജില്ലാ കോടതിയെ സമീപിക്കും. കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകന്റെയും ബന്ധുക്കളാണ് ഈ ആവശ്യമുന്നയിച്ച് ഇന്ന് പാലക്കാട് കോടതിയെ സമീപിക്കുന്നത്. ഇന്‍ക്വസ്റ്റ് മുതലുള്ള നടപടികള്‍, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് നടത്തിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

മൃതദേഹം തിരിച്ചറിയാനുള്ള അവസരം ബന്ധുക്കള്‍ക്ക് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പോലിസ് ആവശ്യപ്പെട്ടതുപ്രകാരമാണ് മെഡിക്കല്‍ കോളജിലെത്തിയതെന്നും എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പായി മൃതദേഹം കാണിക്കാന്‍ അനുവദിച്ചില്ലെന്നുമായിരുന്നു ഇവരുടെ പരാതി. കാര്‍ത്തിയുടെ ബന്ധുക്കള്‍ പാലക്കാട് എസ്പിക്കും മണിവാസകത്തിന്റെ ബന്ധുക്കള്‍ പോലിസ് സര്‍ജനുമാണ് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നത്. എന്നാല്‍, ഇന്നലെ രാവിലെ മുതല്‍ ബന്ധുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയ്ക്കു മുമ്പിലുണ്ടായിരുന്നെങ്കിലും പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നിലപാടുമുണ്ടായില്ല. മണിവാസകന്റെ ഭാര്യ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിലും പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ ഹരജിയും ഇന്ന് കോടതി പരിഗണിക്കും. 

Tags:    

Similar News