മരട് ഫ്‌ളാറ്റ്: സുപ്രിംകോടതി വിധി നടപ്പാക്കണം; നിര്‍മാതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും സുധീരന്‍

ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ തന്നെയാണ് മരട് സംഭവത്തിലെ കുറ്റവാളികള്‍. താമസക്കാരോട് മാനുഷികപരിഗണന വേണം. എന്നാല്‍, വൈകാരികപ്രതികരണങ്ങള്‍ പരിഗണിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്.

Update: 2019-09-17 06:42 GMT

തിരുവനന്തപുരം: മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ തന്നെയാണ് മരട് സംഭവത്തിലെ കുറ്റവാളികള്‍. താമസക്കാരോട് മാനുഷികപരിഗണന വേണം. എന്നാല്‍, വൈകാരികപ്രതികരണങ്ങള്‍ പരിഗണിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചവരാണ് നഷ്ടപരിഹാരം നല്‍കേണ്ടതും പുനരധിവാസത്തിന് സൗകര്യമൊരുക്കേണ്ടതും. കെട്ടിടങ്ങള്‍ക്ക് പിഴയടച്ച് ക്രമപ്പെടുത്താന്‍ അനുവദിക്കരുത്. പ്രശ്‌നം പരിഹരിക്കാന്‍ ചേരുന്ന സര്‍വകക്ഷിയോഗം വൈകാരികപ്രതികരണങ്ങളുടെ സ്വാധീനത്തില്‍ അകപ്പെടരുത്.

കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചെല്ലാം അറിഞ്ഞിട്ടും ബില്‍ഡേഴ്‌സ് കാണിച്ചത് പണത്തിന്റെ ഹുങ്കാണ്. അനധികൃതനിര്‍മാണങ്ങളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായി അന്വേഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരായ ഫ്‌ളാറ്റുടമകളുടെ പ്രതിഷേധത്തിന് കോണ്‍ഗ്രസും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരിക്കവെയാണ് വ്യത്യസ്ത നിലപാടുമായി സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

Tags:    

Similar News