മാവോവാദി നേതാവ് രാജന്‍ ചിറ്റിലപ്പള്ളിക്ക് ജയിലില്‍ ചികില്‍സാ നിഷേധം; സൂപ്രണ്ടിനോട് വിശദീകരണം തേടി മഞ്ചേരി സെഷന്‍സ് കോടതി

രാജന്റെ ആരോഗ്യാവസ്ഥ, ചികില്‍സ, കണ്ണട ഉള്‍പ്പെടെയുള്ളവ കൊടുക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചും അഭിഭാഷകന് നേരിട്ട് സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും അഡ്വ. കെ അബ്ദുസ്സമദ് മുഖാന്തരം സമര്‍പ്പിച്ച ഹരജിയിലാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. രാജന്റെ ചികില്‍സ സംബന്ധിച്ച കൃത്യമായ മെഡിക്കല്‍ റിപോര്‍ട്ട് ഈമാസം 29ന് മുമ്പ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2020-12-23 11:00 GMT

കോഴിക്കോട്: സിപിഐ (മാവോയിസ്റ്റ്) നേതാവ് രാജന്‍ ചിറ്റിലപ്പള്ളിയ്ക്ക് ജയിലില്‍ ചികില്‍സയും അടിസ്ഥാനസൗകര്യങ്ങളും നിഷേധിക്കുന്നുവെന്ന പരാതിയില്‍ വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടാന്‍ മഞ്ചേരി കോടതി ഉത്തരവിട്ടു. രാജന്റെ ആരോഗ്യാവസ്ഥ, ചികില്‍സ, കണ്ണട ഉള്‍പ്പെടെയുള്ളവ കൊടുക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചും അഭിഭാഷകന് നേരിട്ട് സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും അഡ്വ. കെ അബ്ദുസ്സമദ് മുഖാന്തരം സമര്‍പ്പിച്ച ഹരജിയിലാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി.


 രാജന്റെ ചികില്‍സ സംബന്ധിച്ച കൃത്യമായ മെഡിക്കല്‍ റിപോര്‍ട്ട് ഈമാസം 29ന് മുമ്പ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് രാജന്‍ ചിറ്റിലപ്പള്ളിയെ യുഎപിഎ, ആയുധനിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റുചെയ്തത്. വിയ്യൂര്‍ അതീവസുരക്ഷാ ജയിലില്‍ പാര്‍പ്പിച്ച രാജന് മതിയായ ചികില്‍സ നല്‍കുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.


 ഈമാസം ഏഴിന് നടന്ന ബൈക്ക് അപകടത്തില്‍ രാജന്‍ ചിറ്റിലപ്പള്ളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തില്‍ ചിറ്റിലപ്പള്ളിയുടെ തോളെല്ലിനും കഴുത്തിനും നെഞ്ചിനും തലയ്ക്കുമാണ് പരിക്കേറ്റിരുന്നത്. ഇതെത്തുടര്‍ന്ന് ഏറെ ശാരീരികപ്രശ്‌നം നേരിടുന്ന അവസ്ഥയില്‍ ചികില്‍സയില്‍ കഴിയവെ പോലിസ് അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. അദ്ദേഹം പ്രമേഹരോഗിയുമാണ്. പരസഹായമില്ലാതെ ദൈനംദിന കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല. വിയ്യൂരിലെ അതീവസുരക്ഷാ ജയിലില്‍ പരാതിക്കാരന് മതിയായ ചികില്‍സയോ പരിരക്ഷയോ ലഭിക്കുന്നില്ലെന്ന് ഭാര്യയും പരാതിപ്പെട്ടിട്ടുണ്ട്.


 ജയില്‍ അധികൃതര്‍ കൃത്യമായ പരിശോധനയ്‌ക്കോ മരുന്നുകള്‍ നല്‍കുന്നതിനോ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനോ തയ്യാറാവുന്നില്ല. കുടുംബം നല്‍കുന്ന മരുന്നുകള്‍ ഇദ്ദേഹത്തിന് ജയില്‍ അധികൃതര്‍ കൈമാറുന്നില്ല. ഇയാളുടെ ശാരീരികാവസ്ഥ അത്യന്തം മോശവും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടത് അനിവാര്യവുമാണ്. ഒന്നുകില്‍ ജയിലിനുള്ളില്‍ വിദഗ്ധചികില്‍സ നല്‍കണം. അല്ലെങ്കില്‍ പുറത്ത് ആശുപത്രിയില്‍ ചികില്‍സയ്ക്ക് സൗകര്യമൊരുക്കണം. രാജന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് മതിയായ ചികില്‍സയും പരിരക്ഷയും ജയിലില്‍ ലഭിക്കുന്നതിന് അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

അറസ്റ്റിനെത്തുടര്‍ന്ന് ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന രാജനെ അഞ്ചുദിവസം ഭീകരവിരുദ്ധ സേന (എടിഎസ്) ചോദ്യം ചെയ്തിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ വിയൂര്‍ ജയിലിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജയില്‍ക്ഷേമ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ വസ്ത്രങ്ങളും കണ്ണടകളും രാജന് കൈമാറിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു.

Tags:    

Similar News