മാവോവാദം: യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പോലിസ് നടപടി ദുരൂഹമെന്ന് എസ്ഡിപിഐ

പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം നടപടികള്‍ക്കു മേലൊപ്പുചാര്‍ത്തുന്നതിനു മുമ്പ് വസ്തുതകള്‍ മനസ്സിലാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

Update: 2019-11-02 08:04 GMT

കോഴിക്കോട്: അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവച്ചുകൊന്ന പോലിസ് നടപടിക്കെതിരേ പോസ്റ്റര്‍ പതിച്ചുവെന്നും നോട്ടീസ് കൈവശംവച്ചുവെന്നും ആരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പോലിസ് നടപടി ദുരൂഹമാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മാവോവാദികളെ വെടിവച്ചുകൊന്നതിനെതിരേ ഭരണകക്ഷിയായ സിപിഐ തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടായിരിക്കെ അതിനെതിരേയുള്ള നോട്ടീസ് കൈവശംവച്ചതിന് അലന്‍ ശുഐബ്, താഹാ ഫസല്‍ എന്നിവര്‍ക്കെതിരേ ഭീകരനിയമങ്ങള്‍ ചുമത്തിയ പോലിസ് നടപടി ഭരണകൂടത്തിന്റെ അറിവോടെയാണോ എന്ന് ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം.

പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം നടപടികള്‍ക്കു മേലൊപ്പുചാര്‍ത്തുന്നതിനു മുമ്പ് വസ്തുതകള്‍ മനസ്സിലാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ജനാധിപത്യ സര്‍ക്കാറിന്റെ നിലപാടിനെതിരേ പൊതുജനം പ്രതികരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ്് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. സലിം കാരാടി, എന്‍ജിനീയര്‍ എം എ സലിം, എന്‍ കെ റഷീദ് ഉമരി, ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ സംസാരിച്ചു. 

Tags: