മലപ്പുറത്തെ അവഹേളിക്കുന്ന പ്രസ്താവന: മനേകാ ഗാന്ധി മാപ്പ് പറയണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Update: 2020-06-04 14:48 GMT

മലപ്പുറം: ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും അവഹേളിക്കുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവ് മനേക ഗാന്ധി പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നു മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. എന്ത് അബദ്ധവും കല്ലുവച്ച നുണയും ഒരു മടിയുംകൂടാതെ പറയാന്‍ കഴിയുന്ന ആളാണെന്നു ബോധ്യപ്പെടുത്തുന്ന പ്രസ്താവനയാണിത്. ആന ചരിഞ്ഞതില്‍ മനേക ഗന്ധിക്ക് മാത്രമല്ല, ജന്തു-മൃഗ-ലതാദികളെ സ്‌നേഹിക്കുന്ന കേളത്തിലെ എല്ലാവര്‍ക്കും ദു:ഖമുണ്ട്.

    പക്ഷേ, ഈ സംഭവമുണ്ടായപ്പോള്‍ വര്‍ഗീയപരമായ വികാരാവേശം കൊണ്ട് മലപ്പുറം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സ്ഥലമാണെന്ന് പോലും അവര്‍ പറഞ്ഞുവച്ചു. സംഭവം നടന്നത് പാലക്കാടാണെന്ന വിവരം പോലും അന്വേഷിച്ച് മനസ്സിലാക്കുന്നതിന് മുമ്പ് കാണിച്ച അമിതാവേശം എല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ്. മലപ്പുറത്തെ ആക്ഷേപിക്കുന്നത് അവര്‍ ഒരു ക്രൂരവിനോദമായി കാണുന്നുണ്ടായിരിക്കാം. പക്ഷേ ഇന്ത്യയില്‍ താരതമ്യേന എല്ലാ മതവിഭാഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സ്‌നേഹത്തോടെ കഴിയാന്‍ മാതൃക കാണിച്ച നാടാണ് കേരളവും മലപ്പുറവും. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം അക്രമങ്ങള്‍ നടക്കുന്നതും കൊല ചെയ്യപ്പെടുന്നതും മനേക ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന യുപിയിലാണ്. സത്യം പോലും പരിശോധിക്കാതെ പ്രസ്താവനകളുമായി ഇറങ്ങിച്ചാടുന്ന ഇത്തരം രാഷ്ട്രീയ നേതാക്കള്‍ രാജ്യത്തിന് തന്നെ അപമാനമാണെന്നും ഇ ടി പറഞ്ഞു.




Tags:    

Similar News