ലഹരിക്ക് പണം നല്‍കിയില്ല, ഡംബല്‍ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി; യുവാവിന് ഒമ്പത് വര്‍ഷം തടവും പിഴയും

Update: 2026-02-22 08:01 GMT

അരൂര്‍: വ്യായാമത്തിനുള്ള ഡംബല്‍ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂര്‍ ആറാം വാര്‍ഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവില്‍ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂണ്‍ ഒന്‍പതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകള്‍ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാള്‍ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്.

സംഭവത്തിന് ശേഷം അനന്തു പട്ടണക്കാട് പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. അന്നത്തെ പട്ടണക്കാട് സബ് ഇന്‍സ്‌പെക്ടറായിരുന്ന അമൃതരംഗന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അംബികാ കൃഷ്ണനും അഡ്വ. അഖിലാകൃഷ്ണനും കോടതിയില്‍ ഹാജരായി.