ആത്മീയ ചികില്‍സയുടെ പേരില്‍ യുവതിയില്‍നിന്ന് 40 പവന്‍ സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

Update: 2021-02-16 17:52 GMT

മലപ്പുറം: മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് ആത്മീയ ചികില്‍സയുടെ പേരില്‍ 40 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. മലപ്പുറം തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ദീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് ആത്മീയ ചികില്‍സ നടത്തുന്ന ഉപ്പാപ്പയെക്കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി സ്വര്‍ണം തട്ടിയത്.

ചികില്‍സയ്ക്കായി ഉപ്പാപ്പയെ വിളിക്കുമ്പോള്‍ ശിഹാബുദ്ദീന്‍ തന്നെ ഉപ്പാപ്പ ചമഞ്ഞാണു മൊബൈല്‍ ഫോണിലൂടെ ഖൂര്‍ആനിലെ സൂക്തങ്ങള്‍ ഓതിക്കൊടുത്തിരുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ ഉപ്പാപ്പക്ക് സ്വര്‍ണം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ടാണ് 40 പവന്‍ ഇയാള്‍ കരസ്ഥമാക്കിയതെന്നാണ് പരാതി. ഏതാനും ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്ത്രീ പീഡനക്കേസില്‍ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കള്‍ വേങ്ങര പോലിസിനെ സമീപിച്ചത്.

തിരൂര്‍, താനൂര്‍, കുണ്ടോട്ടി സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളുണ്ടെന്ന് വേങ്ങര സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ ആദംഖാന്‍ പറഞ്ഞു. 12 ഓളം സിംകാര്‍ഡുകള്‍ മെഡിക്കല്‍ കോളജ് പോലിസ് ഇയാളില്‍നിന്നും പിടികൂടിയിട്ടുണ്ട്. താനൂര്‍ എസ്‌ഐയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒയ്ക്ക് പുറമെ എസ്‌ഐ ബാലചന്ദ്രന്‍, എസ്‌സിപിഒ ഷൈജു എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News