ഫാഷിസ്റ്റുകള്‍ ജയിക്കാതിരിക്കാന്‍ ഇടതുവലത് മുന്നണികള്‍ പരസ്പര സഹകരണം പ്രഖ്യപിക്കണം: മജീദ് ഫൈസി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെയും പത്തനംതിട്ടയില്‍ എല്‍ഡിഎഫിനെയും രണ്ടാം സ്ഥാനത്തേക്ക് തള്ളി ബിജെപി ജയിക്കുമെന്നാണ് സര്‍വേ പ്രവചനം.

Update: 2019-04-08 14:28 GMT

മലപ്പുറം: ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഷാഷിസ്റ്റുകള്‍ വിജയിക്കുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്പര സഹകരണം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെയും പത്തനംതിട്ടയില്‍ എല്‍ഡിഎഫിനെയും രണ്ടാം സ്ഥാനത്തേക്ക് തള്ളി ബിജെപി ജയിക്കുമെന്നാണ് സര്‍വേ പ്രവചനം. ഇതില്ലാതിരിക്കാന്‍ ഇരുമുണണികളും തയ്യാറാവുമോ എന്നതാണ് പ്രധാന ചോദ്യം. തലസ്ഥാനത്ത് ശശി തരൂരിന് വോട്ടുചെയ്യാന്‍ എല്‍ഡിഎഫും പത്തനംതിട്ടയില്‍ വീണാ ജോര്‍ജിന് വോട്ടുചെയ്യാന്‍ യുഡിഎഫും തയ്യാറായാല്‍ മാത്രമേ ഫാഷിസത്തോടുള്ള നിലപാടും എതിര്‍പ്പും ആത്മാര്‍ഥവും സത്യസന്ധതയുള്ളതുമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ. എസ്ഡിപിഐ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല.

ഫാഷിസ്റ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കൂടുതല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുകയാണ് പാര്‍ട്ടി ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വേങ്ങര മണ്ഡലത്തിലെ പ്രചാരണം മമ്പുറം മഖാമില്‍നിന്നും തുടങ്ങി കണ്ണമംഗലം, വേങ്ങര, ഊരകം, പറപ്പൂര്‍, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒതുക്കുങ്ങലില്‍ പൊതുയോഗത്തോടെ സമാപിച്ചു. പി പി റഫീക്ക്, അരീക്കന്‍ ബീരാന്‍കുട്ടി, പി ഷരീഖാന്‍, കേറാടന്‍ നാസര്‍, കല്ലന്‍ അബൂബക്കര്‍, റഫീഖ് മമ്പുറം, എം അബ്ദുല്‍ ബാരി, വി ബഷീര്‍ എന്നിവരും മജീദ് ഫൈസിയെ അനുഗമിച്ചു. 

Tags:    

Similar News