കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ പോലിസിന്‍റെ പുതിയ പദ്ധതി 'മാലാഖ'

രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലിസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കും.

Update: 2020-01-14 11:23 GMT

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ  ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് 'മാലാഖ' എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് കേരള പോലിസ് രൂപം നല്‍കി. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലിസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

ഈ മാസം 15 മുതല്‍ മാര്‍ച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ തരത്തിലുളള പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ പോലീസ് മേധാവിമാര്‍ക്കാണ് പരിപാടികളുടെ മേല്‍നോട്ട ചുമതല. കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ദേശങ്ങള്‍ പതിപ്പിച്ച 'വാവ എക്സ്പ്രസ്' എന്ന പേരിലുളള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവല്‍ക്കരണം നടത്തും.

ഇതിനുപുറമെ സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകള്‍, സാംസ്കാരിക പരിപാടികള്‍, നാടകങ്ങള്‍, തെരുവു നാടകങ്ങള്‍, മണല്‍ ചിത്രരചന, ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികള്‍, പോലീസ് ബാന്‍റ്/കുതിര പോലിസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുളള പൊതുപരിപാടികള്‍, പോലീസിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികള്‍, സ്റ്റുഡന്‍റ് പോലിസ് കേഡറ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഘോഷയാത്രകള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, ജനശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പൊതുപരിപാടികള്‍ എന്നിവ നടക്കും. പ്രതിജ്ഞ, കൂട്ടയോട്ടം, മെഴുകുതിരി ജാഥ എന്നിവയിലൂടെ പരമാവധി ജനങ്ങളിലേക്ക് കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യമായ അവബോധം നല്‍കും.

പോലിസിന്‍റെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വഴി വീടുവീടാന്തരം ഇത്തരം അവബോധ സന്ദേശങ്ങള്‍ എത്തിക്കും. ബീറ്റ് ഓഫീസര്‍മാര്‍ വഴി പൊതുജനങ്ങളില്‍ നിന്നുളള പ്രതികരണം ലഭ്യമാക്കാനും ശ്രമിക്കും. സംസ്ഥാനത്തെ എല്ലാ പോലീസുദ്യോഗസ്ഥരും വിപുലമായ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

Tags:    

Similar News