ജുമുഅ, ജമാഅത്തുകളോടുള്ള ആദരവ് കാത്തുസൂക്ഷിക്കുക: ഉലമ സംയുക്തസമിതി

ജുമുഅയ്ക്കു ബാങ്കുവിളിക്കപ്പെട്ടാലും കടകള്‍ തുറന്നുവച്ചും കമ്പോളങ്ങളിലും പൊതുനിരത്തിലും തിക്കിത്തിരക്കിയും ജുമുഅയെ അനാദരിക്കുന്നതായ ചിലരുടെ പ്രവണതകള്‍ തിരുത്തപ്പെടേണ്ടതാണ്.

Update: 2020-05-17 07:13 GMT

തിരുവനന്തപുരം: വിശ്വാസികള്‍ക്ക് വ്യക്തിപരമായി നിര്‍ബന്ധബാധ്യതയായി ഇസ്‌ലാം അനുശാസിക്കുന്ന ജുമുഅ നമസ്‌കാരം വൈറസിന്റെ സമൂഹ വ്യാപനസാധ്യത നിലനില്‍ക്കുന്ന അവസ്ഥയില്‍ ഒഴിവാക്കാന്‍ ഇളവ് അനുവദിക്കുന്നുണ്ടെങ്കിലും തല്‍സ്ഥാനത്ത് കുടുംബസമേതം ളുഹ്ര്‍ നമസ്‌കരിക്കുന്നതില്‍ കുടുംബനാഥന്മാര്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിക്കേണ്ടതുണ്ടെന്ന് ഉലമ സംയുക്തസമിതി ചെയര്‍മാന്‍ എസ് അര്‍ഷദ് അല്‍ ഖാസിമി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജുമുഅയ്ക്കുവേണ്ടി ബാങ്കുവിളിക്കപ്പെട്ടാല്‍ കച്ചവടവും തൊഴിലുമൊക്കെ ഒഴിവാക്കി അല്ലാഹുവിന്റെ സ്മരണയിലേക്ക് ധൃതിയായിക്കൊള്ളാന്‍ ഖുര്‍ആന്റെ കല്‍പനയുണ്ട്. ജുമുഅ ഒഴിവാക്കപ്പെടുന്ന ഈ സാഹചര്യത്തിലും ജുമുഅയോടുള്ള ആദരവും മര്യാദയും കണക്കിലെടുത്ത് കച്ചവടവും ജോലികളും നിര്‍ത്തിവച്ച് വീടുകളില്‍ ജമാഅത്തായിത്തന്നെ എല്ലാ പവിത്രതയോടെയും ളുഹ്ര്‍ നമസ്‌കരിക്കണം.

ജുമുഅയ്ക്കു ബാങ്കുവിളിക്കപ്പെട്ടാലും കടകള്‍ തുറന്നുവച്ചും കമ്പോളങ്ങളിലും പൊതുനിരത്തിലും തിക്കിത്തിരക്കിയും ജുമുഅയെ അനാദരിക്കുന്നതായ ചിലരുടെ പ്രവണതകള്‍ തിരുത്തപ്പെടേണ്ടതാണ്. പള്ളികളില്‍ നഷ്ടപ്പെടുന്ന ജമാഅത്തു നമസ്‌കാരങ്ങള്‍ കൃത്യസമയത്ത് എല്ലാ പവിത്രതയോടെയും വീട്ടില്‍ നിര്‍വഹിക്കുന്ന കാര്യത്തിലും ഗൃഹനാഥന്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലുള്ള ഗൃഹനാഥന്‍മാരുടെ അലംഭാവം വിശ്വാസികളിലുണ്ടായിരുന്ന വിശ്വാസപരമായ അച്ചടക്കം നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

Tags:    

Similar News