ലൈഫ് മിഷൻ പദ്ധതി: റെഡ് ക്രസൻ്റുമായി കരാറിന് മുൻകൈയെടുത്തത് എം ശിവശങ്കർ

തദ്ദേശഭരണ സെക്രട്ടറിക്ക് കുറിപ്പും കരാറും ശിവശങ്കർ അയച്ചുവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.

Update: 2020-08-13 07:45 GMT

തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാാദത്തിൽ റെഡ് ക്രസൻ്റുമായി കരാറിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ. വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷൻ പദ്ധതിയിൽ എം ശിവശങ്കറിന്റെ ഇടപെടലുണ്ടായതിന് തെളിവുകൾ പുറത്തുതു വന്നു. തദ്ദേശഭരണ സെക്രട്ടറിക്ക് കുറിപ്പും കരാറും ശിവശങ്കർ അയച്ചുവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.

2019 ജൂലൈ 19നാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന് കുറിപ്പ് നൽകിയത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിലുണ്ടാക്കിയ ധാരണപ്രകാരം റെഡ്ക്രസന്റ് പ്രതിനിധികൾ വീട് വയ്ക്കാൻ ധനസഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതായും കരാറിലൊപ്പിടാൻ യുഎഇ രാജകുടുംബാംഗം എത്തുന്നതായും കുറിപ്പിൽ വ്യക്തമാക്കി. കുറിപ്പിനൊപ്പം വെച്ചിരിക്കുന്ന കരട് കരാർ ഒരു ദിവസം കൊണ്ട് തന്നെ നിയമവകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് നൽകണമെന്നായിരുന്നു ഉള്ളടക്കം. തുടർന്ന് സെക്ഷൻ വഴി ഫയൽ അയയ്ക്കാതെ ജൂലൈ 11 ന് തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഫയൽ നിയമസെക്രട്ടറിക്ക് കൈമാറി.

വിദേശ രംഗത്തെ സംഘടനയുമായുള്ള പങ്കാളിത്തത്തിന് വേണ്ടിയുള്ള കരട് കരാർ വേഗത്തിൽ പരിശോധിച്ച് നിയമ സെക്രട്ടറി അന്ന് മൂന്ന്മണിക്ക് മുമ്പ് തന്നെ ഫയൽ മടക്കി നൽകി. കരാർ ഒപ്പിടും മുമ്പ് നയപരമായ തീരുമാനം വേണമെന്നും നിയമസെക്രട്ടറി ഫയലിൽ കുറിച്ചിരുന്നു. നിയമവകുപ്പ് പരിശോധിച്ച കരാർ തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അന്ന് തന്നെ എം ശിവശങ്കറിന് മടക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കരാറിലൊപ്പിടുന്നത്. കരാറുമായി ബന്ധപ്പെട്ട നീക്കങ്ങളാരംഭിക്കുന്നത് എം  ശിവശങ്കറിന്റെ കുറിപ്പോടെയാണെന്ന് തദ്ദേശ ഭരണ വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ നിയമവകുപ്പ് അംഗീകരിച്ച് നൽകിയ കരാറിൽ പിന്നീട് മാറ്റം വരുത്തിയെന്നും സംശയിക്കുന്നുണ്ട്. 

Tags:    

Similar News