എം ബി രാജേഷിന്റെ പ്രചാരണറാലിയില്‍ വടിവാള്‍; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡിജിപിയോട് റിപോര്‍ട്ട് തേടി

സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങള്‍ വിഘാതം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.

Update: 2019-04-08 11:50 GMT

തിരുവനന്തപുരം: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ പ്രചാരണറാലിയില്‍ വടിവാള്‍ കണ്ടതിനെക്കുറിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് റിപോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങള്‍ വിഘാതം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.

പ്രചാരണറാലികളില്‍ ആയുധങ്ങള്‍ കൊണ്ടുപോവരുതെന്ന് കൃത്യമായ നിര്‍ദേശമുള്ളതാണ്. അത്തരം നടപടികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ടിക്കാറാം മീണ അറിയിച്ചു. ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നാരംഭിച്ച പ്രചാരണത്തിന്റെ തുടര്‍ച്ചയായി പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നുപോയ എം ബി രാജേഷിന്റെ വാഹനപ്രചാരണ റാലിക്കിടെ മറിഞ്ഞ സിപിഎം പ്രവര്‍ത്തകന്റെ ബൈക്കില്‍നിന്ന് വടിവാള്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പരിസരത്തുള്ളവര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ വീണുകിടന്ന ആയുധത്തെ പിന്നാലെ വന്ന വാഹനങ്ങളാല്‍ മറയ്ക്കുകയും ബൈക്കിലുള്ള മറ്റൊരാള്‍ വാളെടുത്ത് യാത്ര തുടരുകയും ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതിയും നല്‍കിയിരുന്നു. അതേസമയം, വാഴക്കൊല വെട്ടാന്‍ കൊണ്ടുവന്ന വാളാണെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. 

Tags:    

Similar News