ഡല്‍ഹിയില്‍ വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

Update: 2024-05-02 11:44 GMT
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു. ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന പുറത്താക്കി. വനിതാ കമ്മീഷനിലെ കരാര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വനിതാ കമ്മീഷന്‍ അധ്യക്ഷ ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്നാരോപിച്ചാണ് കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അധികാരമില്ലെന്നാണ് വികെ സക്സേനയുടെ ഉത്തരവില്‍ പറയുന്നത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ ജീവനക്കാരുടെ നിയമനങ്ങള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിന് പുറമേ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിച്ചത് കാരണമില്ലാതെയാണെന്നും കണ്ടെത്തിയിരുന്നു. ധനവകുപ്പിന്റെ അനുവാദം കൂടാതെ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടില്ലെന്നും സക്സേനയുടെ ഉത്തരവില്‍ പറയുന്നു. നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ധനവകുപ്പിന്റെ അനുമതി തേടാന്‍ നിര്‍ദ്ദേശിച്ചിരുന്നതായി ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.






Similar News