ലോക്കായി കേരളം: ഇതുവരെ 15,000 കോടി രൂപയുടെ വേതന നഷ്ടം
1.27 കോടി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷത്തിനും വേതനമോ വരുമാനമോ നഷ്ടപ്പെട്ടു. 1 ലക്ഷം പേര്‍ സ്വയംതൊഴില്‍ തേടുന്നവരാണ്.
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കേരളത്തില്‍ 15,000 കോടി രൂപയുടെ വേതന നഷ്ടമാണ് തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 80,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തില്‍ വിദ്ഗധര്‍ പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
1.27 കോടി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷത്തിനും വേതനമോ വരുമാനമോ നഷ്ടപ്പെട്ടു. 1 ലക്ഷം പേര്‍ സ്വയംതൊഴില്‍ തേടുന്നവരാണ്. 35.2 ലക്ഷം ദിവസവേതനത്തൊഴിലാളികളും. സാധാരണ തൊഴിലാളികള്‍ 43.8 ലക്ഷവും. സ്വയംതൊഴില്‍, കാഷ്വല്‍ തൊഴിലാളികളെയാണ് അടച്ചുപൂട്ടല്‍ സാരമായി ബാധിച്ചതെന്ന് ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ചില്‍ 300 കോടി, ഏപ്രിലില്‍ 8500 കോടി, മേയില്‍ 1500 കോടി, ജൂണില്‍ 500 കോടിയുമാണ് നഷ്ടം കണക്കാക്കിയത്. വരുമാന നഷ്ടം വരും മാസങ്ങളിലും തുടരും. നിര്‍മാണമേഖലയില്‍ 8500 കോടി രൂപയുടെ നഷ്ടമുണ്ടാകും. മാര്‍ച്ചില്‍ 1500 കോടി, ഏപ്രിലില്‍ 4500 കോടി, മേയില്‍ 2000 കോടി എന്നിങ്ങനെയാണ് നഷ്ടം. ജൂണില്‍ മാറ്റങ്ങളുണ്ടാകാമെങ്കിലും 500 കോടിയുടെ നഷ്ടമുണ്ടാകും. 17,000 കോടിയാണ് വ്യാപാര മേഖലയുടെ ആകെ മൂല്യത്തിലുണ്ടാകുന്ന കുറവ്. വ്യാപാര സ്ഥാപനങ്ങളെയും ഹോട്ടലുകളെയും റസ്റ്ററന്റുകളെയും അടച്ചുപൂട്ടല്‍ വലിയതോതില്‍ ബാധിച്ചു.
ഉല്പാദനം, നിര്‍മാണം, വ്യാപാരം, ഗതാഗതം, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവയിലായി 57.7 ലക്ഷം പേര്‍ക്കാണ് വരുമാന നഷ്ടം. ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകളില്‍ യഥാക്രമം 6000, 14000 കോടിയുടെയും നഷ്ടം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. മത്സ്യബന്ധന, വിവര സാങ്കേതിക വിദ്യ രംഗത്തെ തൊഴില്‍ നഷ്ടമാണ് മറ്റൊരു രൂക്ഷമായ കാര്യം. ലോക്ക്ഡൗണ്‍ ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. ഇവരുടെ വരുമാനം നിലച്ചത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുളള പ്രത്യേക പാക്കേജിലൂടെ ഇവരെ സഹായിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അസംഘടിതമേഖലയില്‍ വരുമാന സഹായ പദ്ധതി നടപ്പാക്കണം. 2 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കണം. ചെറുകിട വ്യവസായങ്ങള്‍ക്കും വലിയ തോതിലുളള നഷ്ടം ഉണ്ടായിട്ടുണ്ട്. നിലവിലെ വായ്പകള്‍ക്ക് 50 ശതമാനത്തോളം പലിശയിളവ് നല്‍കണം. ഇപിഎഫിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി 15000 ത്തില്‍ നിന്ന് 25000 ആയി ഉയര്‍ത്തണം. ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

