നയപ്രഖ്യാപനത്തില്‍ വിശദീകരണവുമായി ലോക്ഭവന്‍

Update: 2026-01-20 16:24 GMT

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തെപറ്റിയുള്ള വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്ന് ലോക്ഭവന്‍. അര്‍ധസത്യങ്ങളും അസത്യങ്ങളും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ലോക്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സര്‍ക്കാരില്‍ നിന്നുണ്ടായ പ്രതികരണം.

ലോക്ഭവന്‍ നിര്‍ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു നല്‍കുമെന്ന് അറിയിച്ചെങ്കിലും ഭേദഗതികള്‍ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം രാത്രി വൈകി ലോക്ഭവനിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ താന്‍ നിര്‍ദ്ദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയില്‍ വായിച്ചത്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചുവെന്നും പരമോന്നതകോടതി അത് ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. സുപ്രിംകോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ കരടിലെ പ്രസ്തുത പരാമര്‍ശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്.

കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നവയാണ് എന്ന പരാമര്‍ശവും കരടില്‍ നിന്ന് ഒഴിവാക്കണം എന്ന് ലോക്ഭവന്‍ നിര്‍ദ്ദേശിച്ചിരുന്നു. പകരം മുന്‍കൂര്‍ തുകകള്‍ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും വരുത്തിയതായി മുഖ്യമന്തി പിണറായി വിജയന്‍ സഭയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് ഔദ്യോഗിക അംഗീകാരമെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ലോക്ഭവന്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്.