ലോക്ക് ഡൗണ്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി

നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകള്‍ അനുവദിക്കൂ.

Update: 2020-05-07 06:27 GMT

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കേരളത്തിലേക്ക് വരുന്നതിന് പാസ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകള്‍ അനുവദിക്കൂ. കേരളം നല്‍കുന്ന പാസുപയോഗിച്ചാണ് അതിര്‍ത്തി കടക്കേണ്ടത്.

ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസമാവുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന്റെ ഏകോപനചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയാണ് പാസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്. വിദേശത്തുനിന്ന് വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ്. ഈ സാഹചര്യംകൂടി പരിഗണിച്ചാണ് ബിശ്വനാഥ് സിന്‍ഹയുടെ തീരുമാനം.

അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വരേണ്ടവര്‍ക്ക് കൊവിഡ് ജാഗ്രത എന്ന വെബ്സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം. എന്നാല്‍, തമിഴ്നാട്ടില്‍നിന്നും മറ്റും വരുന്നവര്‍ക്ക് ഇന്നലെ വൈകീട്ട് മുതല്‍ വാളയാര്‍ ചെക്പോസ്റ്റ് ഓപ്ഷന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല.  

Tags:    

Similar News