പത്തനംതിട്ട ജില്ലയിൽ അവശ്യസര്‍വീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും

തിങ്കള്‍ മുതല്‍ വെള്ളി വരെയാവും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. കൊവിഡ്19മായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടം നിയോഗിച്ചിട്ടുള്ള സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കണം.

Update: 2020-04-25 11:00 GMT

പത്തനംതിട്ട: ജില്ലയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹ്. റവന്യു, പോലിസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ഫോഴ്സ്, ദുരന്ത നിവാരണം, ജയില്‍, ലീഗല്‍ മെട്രോളജി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നെഹ്റു യുവ കേന്ദ്രം, എന്‍സിസി, നഗരസഭ, പഞ്ചായത്ത് എന്നിവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും.

മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ അത്യാവശ്യമുള്ള ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കും. ക്ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണം. ഗ്രൂപ്പ് മൂന്ന്, നാല് വിഭാഗത്തിലെ 33 ശതമാനം ജീവനക്കാരും ജോലിക്കെത്തണം. ബാക്കി ഉള്ള ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് തൊട്ടടുത്തുള്ള ജില്ലകളിലേക്കുള്ള യാത്ര അനുവദിച്ചിട്ടുണ്ട്.

ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിലും അത്യാവശ്യ ജീവനക്കാര്‍ ജോലിക്കെത്തണം. വനം വകുപ്പിലെ അത്യാവശ്യ ജീവനക്കാരും ജോലിക്കെത്തണം. സഹകരണ സൊസൈറ്റികളില്‍ 33 ശതമാനം ജീവനക്കാരെത്തണം. തിങ്കള്‍ മുതല്‍ വെള്ളി വരെയാവും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. കൊവിഡ്19മായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടം നിയോഗിച്ചിട്ടുള്ള സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കണം.

എല്ലാ ബന്ധപ്പെട്ട ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും ജീവനക്കാര്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌കുകള്‍ ധരിക്കുന്നുവെന്നും വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ഉത്തരവ് ബാധകമല്ല.

Tags:    

Similar News