തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചുവേണം പ്രചാരണം നടത്താന്‍.

Update: 2020-11-07 05:45 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. മാതൃകാ പരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു മാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ളവ പാടുള്ളൂവെന്നും ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി.

തികച്ചും സൗഹാര്‍ദാന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചുവേണം പ്രചാരണം നടത്താന്‍. പ്രചാരണ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍ എന്നിവയില്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ചുമതലപ്പെട്ടയാളുടെ പേരും സ്ഥാനവും നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിനു മുന്‍പ് ഉടമസ്ഥന്റെ അനുമതി വാങ്ങണം. പ്രചാരണത്തിന് ഒരുതരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും ഉപയോഗിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം വി ആര്‍ വിനോദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍ സാമുവല്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ കരമന ഹരി, ആനാട് ജയന്‍, പൂന്തുറ സജീവ്, മേലേത്തുമേലേ രാജന്‍, വേലുശ്ശേരി സലാം, ഷബീര്‍ ആസാദ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News