പദ്ധതി വിഹിതത്തിൽ 50 ശതമാനം പോലും ചെലവിടാതെ തദ്ദേശസ്ഥാപനങ്ങൾ

941 ഗ്രാമപ്പഞ്ചായത്തുകളിൽ 50 ശതമാനത്തിനുമേൽ പണം ചെലവിട്ടത് 250 സ്ഥാപനങ്ങൾ മാത്രമാണ്. 250 പഞ്ചായത്തുകളുടെ ചെലവിടൽ 19.16 മുതൽ 45.45 ശതമാനം വരെയാണ്.

Update: 2020-02-25 09:00 GMT

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസം മാത്രം അവശേഷിക്കേ പദ്ധതിവിഹിതത്തിൽ 50 ശതമാനം തുകപോലും ചെലവിടാതെ തദ്ദേശസ്ഥാപനങ്ങൾ. സംസ്ഥാനതലത്തിൽ ഇതുവരെ ചെലവിട്ടത് 44.44 ശതമാനം മാത്രം.

സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറികളിൽ മാറാതെ കിടക്കുന്ന ബില്ലുകൾകൂടി ഉൾപ്പെടുത്തിയാൽ സംസ്ഥാനതലത്തിൽ ചെലവിട്ട വിഹിതം 58.81 ശതമാനമാകും. എന്നാൽ, അമ്പതിനായിരം രൂപയ്ക്കുമേലുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണു സർക്കാർ. 1030 കോടിയാണ് ട്രഷറിയിൽനിന്നു നൽകേണ്ടത്.

941 ഗ്രാമപ്പഞ്ചായത്തുകളിൽ 50 ശതമാനത്തിനുമേൽ പണം ചെലവിട്ടത് 250 സ്ഥാപനങ്ങൾ മാത്രമാണ്. 250 പഞ്ചായത്തുകളുടെ ചെലവിടൽ 19.16 മുതൽ 45.45 ശതമാനം വരെയാണ്. ജില്ലാ പഞ്ചായത്തുകളിൽ കൂടുതൽ തുക ചെലവിട്ട് ഇടുക്കിയാണു മുന്നിൽ 51.39 ശതമാനം.

ജനുവരി 28ന് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതി പ്രവർത്തനം അവലോകനം ചെയ്തിരുന്നു. അന്നത്തെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ ശതമാനം 41.44 ആയിരുന്നു. അതിൽനിന്ന് മൂന്നു ശതമാനമേ കൂട്ടാനായുള്ളൂ.

ജില്ലാ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ചത് ഇടുക്കിയാണ് 51.39. കുറവ് കാസർകോട് 24.65. കോർപ്പറേഷനിൽ മുന്നിൽ കണ്ണൂർ 47.77. കുറവ് തിരുവനന്തപുരം 27.88. അമ്പത് ശതമാനത്തിനുമേൽ വിഹിതം ചെലവഴിച്ച 10 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്.

Tags:    

Similar News