ലൈഫ് പദ്ധതി: ഇനി ഭൂമിയും വീടും ഇല്ലാത്തവരുടെ പുനരധിവാസമെന്ന് മുഖ്യമന്ത്രി

അര്‍ഹരായ 1.06 ലക്ഷം പേരെയാണ് പരിഗണിക്കുന്നത്. വിവിധ ജില്ലകളില്‍ 300 ഓളം സര്‍ക്കാര്‍ സ്ഥലം ഭവന സമുച്ചയത്തിനായി കണ്ടെത്തി.

Update: 2020-05-22 12:45 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് നല്‍കാനുള്ള ലൈഫ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയെന്നും ഭൂമിയും വീടും ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാം ഘട്ടത്തില്‍ ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഭാഗത്തില്‍ നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അര്‍ഹരായ 1.06 ലക്ഷം പേരെയാണ് പരിഗണിക്കുന്നത്. വിവിധ ജില്ലകളില്‍ 300 ഓളം സര്‍ക്കാര്‍ സ്ഥലം ഭവന സമുച്ചയത്തിനായി കണ്ടെത്തി. നൂറോളം കേന്ദ്രങ്ങളില്‍ നിര്‍മ്മാണം ആരംഭിക്കും. 15 സമുച്ചയങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. 16 സമുച്ചയങ്ങള്‍ 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കും. നൂറോളം സമുച്ചയങ്ങള്‍ 2021 ജനുവരിയില്‍ പൂര്‍ത്തിയാക്കും. ലൈഫിന്റെ പുരോഗതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പങ്ക് വഹിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഈ പദ്ധതിയും തടസപ്പെട്ടു. എങ്കിലും പുരോഗതിയുണ്ട്. 2.19 ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. നിര്‍മ്മാണം മുടങ്ങിയ വീടുകളുടെ പൂര്‍ത്തീകരണമാണ് ആദ്യം ഏറ്റെടുത്തത്. 52084 വീടുകള്‍ പൂര്‍ത്തിയായി. 54084 അര്‍ഹരെ കണ്ടെത്തി. 96.15 ശതമാനം പൂര്‍ത്തിയായി. 1266 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതരുടെ 74077 വീടുകള്‍ നിര്‍മ്മിച്ചു. രണ്ടാം ഘട്ടത്തില്‍ 3332 കോടി രൂപ ധനസഹായമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Tags: