ലൈഫ് മിഷൻ അഴിമതി: മൂന്നാമത്തെ പ്രതികൾ അൺനോൺ ഒഫീഷ്യൽസ്; മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയിൽ വന്നേക്കും

അൺനോൺ ഒഫീഷ്യൽസ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രിയും വൈസ് ചെയർമാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

Update: 2020-09-26 05:30 GMT

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സിബിഐ കേസെടുത്തതോടെ സർക്കാരിൻ്റെ നില പരുങ്ങലിലായി. കേസിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയിൽ വരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കേസിലെ മൂന്നാമത്തെ പ്രതികളുടെ പട്ടികയിൽ ലൈഫ് മിഷന്റെ 'അൺനോൺ ഒഫീഷ്യൽസ്' എന്നാണ് ചേർത്തിരിക്കുന്നത്. അൺനോൺ ഒഫീഷ്യൽസ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രിയും വൈസ് ചെയർമാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

അതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും മന്ത്രിമാരിൽ നിന്നും സിബിഐ വിവരങ്ങൾ തേടിയേക്കും. ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും അതിനാൽതന്നെ ലൈഫ് മിഷൻ ചുമതലക്കാർ അന്വേഷണപരിധിയിൽ വരുമെന്നുമാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. സർക്കാരാണ് കരാറിലെ രണ്ടാം കക്ഷി. മാത്രമല്ല ആദ്യം ധാരണാപത്രം ഒപ്പുവെച്ചത് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലാണ്. പിന്നീടാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലേക്ക് പോകുന്നത്. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയിട്ടുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങളടക്കം സിബിഐ ശേഖരിച്ചിട്ടുണ്ട്.

20 കോടിയുടെ പദ്ധതിയിൽ നാലര കോടിരൂപ കമ്മീഷൻ ഇനത്തിൽ ലഭിച്ചു. അതിൽ സ്വപ്നയ്ക്ക് പണം ലഭിച്ചിരുന്നു. സന്ദീപിന്റെ കമ്പനിയിലേക്ക് പണം പോയിട്ടുണ്ടെന്നും യുണിടാക് കമ്പനി ഉടമ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ലെന്ന സർക്കാരിന്റെ വാദം നിലനിൽക്കില്ലെന്നാണ് സിബിഐയുടെ എഫ്ഐആർ വ്യക്തമാക്കുന്നത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട് ഭാരവാഹികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടിവരും. 

Tags:    

Similar News