സാമ്പത്തിക പ്രതിസന്ധി: നിയമസഭയില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയും വിഭവ സമാഹരണത്തിലെ പിടിപ്പുകേടും നിയന്ത്രണമില്ലാത്ത ചിലവും ധൂർത്തും ധനപ്രതിസന്ധി രൂക്ഷമാക്കി. ധനപ്രതിസന്ധിയെ തുടർന്ന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതോടെ സാമ്പത്തിക വർഷത്തിന്റെ മധ്യത്തിൽ തന്നെ വികസന പദ്ധതികൾ സ്തംഭിച്ചു.

Update: 2019-11-19 05:15 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസസി ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും വി ഡി സതീശനാണ് നോട്ടീസ് നൽകിയത്‌. 

സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയും വിഭവ സമാഹരണത്തിലെ പിടിപ്പുകേടും നിയന്ത്രണമില്ലാത്ത ചിലവും ധൂർത്തും ധനപ്രതിസന്ധി രൂക്ഷമാക്കി. ധനപ്രതിസന്ധിയെ തുടർന്ന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതോടെ സാമ്പത്തിക വർഷത്തിന്റെ മധ്യത്തിൽ തന്നെ വികസന പദ്ധതികൾ സ്തംഭിച്ചു. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകർച്ചയിലേക്ക് തള്ളിയിട്ട ധനമന്ത്രി രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ, സംസ്ഥാനത്ത് വികസന പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. ജിഎസ്ടി കുടിശിക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിലേതു പോലെ മാന്ദ്യവിരുദ്ധ പാക്കേജ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലുമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് സമ്മതിച്ച തോമസ് ഐസക്, അത് പക്ഷേ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ലെന്നും പറഞ്ഞു. ഓരോ വര്‍ഷവും 16 ശതമാനം ചെലവ് വര്‍ധിക്കുന്നുണ്ടെന്നും അതെങ്ങനെ ധൂര്‍ത്താകുമെന്നും ഐസക് ചോദിച്ചു. നികുതി നഷ്ടപരിഹാരം നല്‍കാത്ത, വായ്പ പരിധി കുറച്ച കേന്ദ്രത്തെ എന്താണ് പ്രതിപക്ഷം കുറ്റം പറയാത്തതെന്നും ധനമന്ത്രി ചോദിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

കാലിയായ ഖജനാവും കാലിയായ ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധനകാര്യ മന്ത്രി തോമസ് ഐസക് ഇനിയും അധികാരത്തിൽ ഇരുന്നാൽ കൂടുതൽ സാമ്പത്തിക തകർച്ചയിലേക്ക് കേരളം പോവും. അഴിമതിയും ധൂർത്തും വർധിച്ചു. നികുതിയിനത്തിൽ കിട്ടാനുള്ള തുക പോലും പിരിച്ചെടുക്കുന്നില്ല. കേരളത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട ധനമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം, യുഡിഎഫ് കാലത്ത് എസ്റ്റിമേറ്റ് പുതുക്കിയ എല്ലാ പദ്ധതികളും പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. യുഡിഎഫ് കാലത്തെ മന്ത്രിസഭ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിച്ചിട്ട് എന്തായെന്നും ചെന്നിത്തല മറുചോദ്യം ഉന്നയിച്ചു.

Tags:    

Similar News