ലീഗല്‍ മെട്രോളജി പരിശോധന: ഏഴരലക്ഷം രൂപ പിഴ ഈടാക്കി

മെഡിക്കല്‍ ഷോപ്പുകള്‍, പഴം, പച്ചക്കറി, പലചരക്കുകടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

Update: 2020-07-08 13:44 GMT

കോട്ടയം: ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 167 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. പിഴയിനത്തില്‍ ഏഴരലക്ഷം രൂപ ഈടാക്കി. മെഡിക്കല്‍ ഷോപ്പുകള്‍, പഴം, പച്ചക്കറി, പലചരക്കുകടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പായ്ക്കറ്റുസാധനങ്ങളുടെ നിയമാനുസൃതമല്ലാത്ത വില്‍പ്പനയ്ക്കും അമിതവില ഈടാക്കിയതിനും മുദ്രചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനുമാണ് കേസെടുത്തത്.

കൃത്യമായ അളവില്‍ ഇന്ധനം ലഭ്യമാക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ വില ഈടാക്കി വിദേശമദ്യവില്‍പന നടത്തിയ ബാറുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എം സഫിയ, ഇ പി അനില്‍കുമാര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്‍ സുമതി, ഇന്‍സ്‌പെക്ടര്‍മാരായ കെ ബി ബുഹാരി, ഷിന്റോ എബ്രഹാം, എ കെ സജീബ്, കെ വി യൂജിന്‍ ഫസില്‍, ഹരികൃഷ്ണ കുറുപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അളവുകളും തൂക്കങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ 8281698046, 8281698044, 0481- 2582998 എന്നീ നമ്പരുകളില്‍ അറിയിക്കാം. 

Tags: