കേന്ദ്ര ബജറ്റിനെതിരെ 18ന്‌ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌

എല്‍ഐസി അടക്കം രാജ്യത്തിന്റെ പൊതുസ്വത്ത്‌ വന്‍തോതില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ്‌ കേരളത്തെ പാടെ തഴഞ്ഞിരിക്കുകയാണ്‌.

Update: 2020-02-08 08:45 GMT

തിരുവനന്തപുരം: കാര്‍ഷിക തകര്‍ച്ചയും തൊഴിലില്ലായ്‌മയും രൂക്ഷമാക്കാന്‍ വഴിയൊരുക്കുന്ന കേന്ദ്ര ബജറ്റിനെതിരെ ഫെബ്രുവരി 18ന്‌ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ മാര്‍ച്ചും പ്രതിഷേധയോഗവും നടത്താന്‍ എല്‍ഡിഎഫ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു. കേന്ദ്ര ബജറ്റിനെതിരെ ഈ മാസം 12 മുതല്‍ 18 വരെ നടക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ്‌ കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധം നടത്തുന്നതെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.

എല്‍ഐസി അടക്കം രാജ്യത്തിന്റെ പൊതുസ്വത്ത്‌ വന്‍തോതില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ്‌ കേരളത്തെ പാടെ തഴഞ്ഞിരിക്കുകയാണ്‌. സംസ്ഥാനം സമര്‍പ്പിച്ച ഒരു പദ്ധതി പോലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. റെയില്‍വേ വികസനം, എയിംസ്‌, റെയില്‍കോച്ച്‌ ഫാക്ടറി, ശബരി റെയില്‍പാത തുടങ്ങിയവയ്‌ക്ക്‌ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. പ്രളയദുരന്തം നേരിടുന്നതിനുള്ള സഹായം അനുവദിച്ചതില്‍ കേരളത്തോട്‌ കാണിച്ച ക്രൂരത ബജറ്റിലും ആവര്‍ത്തിച്ച കേന്ദ്ര നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്‌.

ജനവിരുദ്ധ ബജറ്റിനെതിരായ പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‌ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News