തിരുവനന്തപുരത്ത് അഭിഭാഷക- മജിസ്‌ട്രേറ്റ് തര്‍ക്കം മുറുകുന്നു

മൂന്നാം നമ്പര്‍ കോടതി മജിസ്ട്രേറ്റ് ദീപ മോഹനെ ബഹിഷ്‌കരിച്ച 12 അഭിഭാഷകര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

Update: 2019-11-29 05:54 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുന്നു. മൂന്നാം നമ്പര്‍ കോടതി മജിസ്ട്രേറ്റ് ദീപ മോഹനെ ബഹിഷ്‌കരിച്ച 12 അഭിഭാഷകര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. അസോസിയേഷന്‍ പ്രസിഡന്റ് കെ പി ജയചന്ദ്രന്‍, സെക്രട്ടറി പാച്ചല്ലൂര്‍ രാമകൃഷ്ണൻ ഉള്‍പ്പെടെ കണ്ടാലറിയുന്ന 12 പേര്‍ക്കെതിരെയാണ് കേസ്. മജിസ്‌ട്രേറ്റ് ദീപ മോഹന്‍ നല്‍കിയ പരാതിയിലാണ് നടപടി.

മജിസ്ട്രേറ്റിനെ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജഡ്ജിമാരുടെ സംഘടന നല്‍കിയ കത്തിനെ തുടര്‍ന്ന് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ അടക്കം പ്രതിയാക്കിയാണ് വഞ്ചിയൂര്‍ പോലിസ് കേസെടുത്തത്.

തിരുവനന്തപുരം ജില്ലാ കോടതി സമുച്ഛയത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാമ്യം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപ മോഹനനന്‍ റദ്ദ് ചെയ്തു. ഇതേ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കം മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി ബഹളം വെച്ചത്. സംഭവം ഭയരഹിതമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പ്രശനത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ജഡ്ജിമാരുടെ സംഘടനയായ ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നത്. എന്നാല്‍ അഭിഭാഷകര്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും മജിസ്‌ട്രേറ്റ് ചേംബറില്‍ കയറി അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് അഭിഭാഷകര്‍ പറയുന്നത്

Tags:    

Similar News