ഏറ്റുമാനൂരില്‍ അഭിഭാഷകയും മക്കളും പുഴയില്‍ ചാടി മരിച്ചു

Update: 2025-04-15 10:50 GMT

കോട്ടയം: മീനച്ചിലാറ്റില്‍ ചാടിയ അഭിഭാഷകയും രണ്ടു പിഞ്ചുകുട്ടികളും മരിച്ചു. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് സംഭവം. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

സ്‌കൂട്ടറില്‍ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവര്‍ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഈ സമയത്ത് ജിസ്‌മോളെ ആറുമാനൂര്‍ ഭാഗത്തുനിന്നു നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടര്‍ കണ്ടെത്തി. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ കൈയ്യുടെ ഞെരമ്പ് മുറിക്കുകയും വിഷം കഴിക്കുകയും ചെയ്തിരുന്നു.മുത്തോലി പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ജിസ്‌മോള്‍. 2019-2020 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.