നിയമം നടപ്പാക്കുന്നതിന് മുഖം നോക്കരുത്, വിട്ടുവീഴ്ച ചെയ്യരുത്; പോലിസുകാരോട് മുഖ്യമന്ത്രി

മടിയും ഭയവും ലവലേശവുമില്ലാതെ പോലിസ് സ്‌റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കരുത്.

Update: 2019-11-10 10:17 GMT

തൃശൂര്‍: നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യമില്ലെന്ന് പോലിസുകാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷഭേദമെന്യേ കാര്യങ്ങള്‍ നടത്തണം. പോലിസ് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നിയമപരമായ കാര്യങ്ങളില്‍ ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി ന്യക്തമാക്കി. തൃശൂര്‍ കേരള പോലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നികളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്ത സംഭവത്തില്‍ സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനുമെതിരേ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. ജനങ്ങളാണ് ഏതു സര്‍വീസിന്റെയും യജമാനന്‍മാരെന്ന ധാരണ വേണം. ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നില്‍ക്കുക, ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയാന്‍ കഴിയണം.

മടിയും ഭയവും ലവലേശവുമില്ലാതെ പോലിസ് സ്‌റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കരുത്. അവര്‍ക്ക് അല്‍പം മുന്‍ഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 121 എസ്‌ഐ ട്രെയ്‌നികളില്‍ 37 വനിതകളാണുള്ളത്. എസ്‌ഐ റാങ്കില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ചും ഒരു പോലെയും പരിശീലനം നല്‍കുന്നതും ഇതാദ്യമാണ്. പരിശീലനം പൂര്‍ത്തിയാക്കിയ എസ്‌ഐ ട്രെയിനികളില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുമുണ്ട്. നിര്‍മിതബുദ്ധി പോലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേരള പോലിസ് ചുവടുവയ്ക്കുമ്പോഴാണ് സാങ്കേതിക യോഗ്യതയും പരിജ്ഞാനവും ഉള്ളവര്‍ പോലിസിലേക്ക് കടന്നുവരുന്നത്. ഇവരുടെ സേവനം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News