മൽസ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം അനാസ്ഥ; വിഴിഞ്ഞം ബോട്ടപകടത്തിൽ സർക്കാരിനെതിരേ ലത്തീൻ സഭ
ഹാർബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്.
തിരുവനന്തപുരം: വിഴിഞ്ഞം ബോട്ടപകടത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലത്തീൻ സഭ. മൂന്ന് മൽസ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം അനാസ്ഥയാണെന്നാണ് സഭയുടെ ആരോപണം. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല. അതു നടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് ജീവനുകൾ നഷ്‌ടമായതെന്ന് ലത്തീൻ സഭ സഹായമെത്രാൻ റവ ക്രിസ്‌തുദാസ് വ്യക്തമാക്കി.
അപകടം നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് പോലും വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി മൈക്കിൾ തോമസും ആരോപിച്ചു. വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശികളായ ജോസഫ്, ഡേവിഡ്‌സൺ, വിഴിഞ്ഞം സ്വേദശി ശബരിയാര്‍, എന്നിവരുമാണ് മരിച്ചത്.
വിഴിഞ്ഞത്ത് നിന്നും കടലിൽ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹാർബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്.
വിഴിഞ്ഞത്ത് ആരംഭിക്കുന്ന അദാനി പോർട്ടിന്റെ നിർമാണത്തിനായി മാറ്റിയ മണ്ണാണ് ഹർബറിൽ ഇട്ടത്. ഇതാണ് അപകട കാരണമായതെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. അദാനി പോർട്ടിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരേ വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നേരത്തെ നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.
