മലപ്പുറത്ത് എംഎസ്എഫ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

വിപി സാനുവിന് നേരെ കല്ലേറുണ്ടായെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. കള്ള പ്രചാരണമാണ് സിപിഎം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചു

Update: 2021-02-08 09:40 GMT

മലപ്പുറം: അനധികൃത നിയമനങ്ങളില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്. പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പോലിസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ ഏഴ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും ഒരു പോലിസുകാരനും ഒരു മാധ്യമ പ്രവര്‍ത്തകനും പരിക്കേറ്റു.

ചിതറി ഓടിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ സമീപത്തെ സിപിഎമ്മിന്റെ കര്‍ഷക സമര ഐക്യദാര്‍ഢ്യ വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെ സിപിഎംഎംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലിസ് വീണ്ടും ലാത്തിചാര്‍ജ് നടത്തി എംഎസ്എഫ് പ്രവര്‍ത്തകരെ ഓടിച്ചു.

സംഘര്‍ഷത്തില്‍ മാതൃഭൂമി ദിനപത്രം ചീഫ് ഫോട്ടോഗ്രാഫര്‍ കെബി സതീഷ് കുമാറിന് മര്‍ദ്ദനമേറ്റു. തലക്കാണ് പോലിസിന്റെ ലാത്തികൊണ്ട് അടിയേറ്റത്. തലയ്ക്ക് പരിക്കേറ്റ സതീഷ് കുമാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. തലയ്‌ക്കേറ്റ മുറിവിന് രണ്ട് തുന്നലുണ്ട്.

അതേസമയം വിപി സാനുവിന് നേരെ കല്ലേറുണ്ടായെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. കള്ള പ്രചാരണമാണ് സിപിഎം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചു.