ഓണ്‍ലൈന്‍ വഴി ലാപ്‌ടോപ്പ് ബുക്കിങ്: തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 3.22 ലക്ഷം രൂപ

ലാപ്‌ടോപ്പിന്റെ വില അയച്ചശേഷവും കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സംശയംതോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനെ സമീപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലുള്ള പല ഐടി പ്രഫഷനലുകളും ഇത്തരത്തില്‍ ചതിയില്‍പ്പെട്ടതായി വ്യക്തമായി.

Update: 2020-11-12 10:36 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍വഴി ലാപ്‌ടോപ്പ് ബുക്കിങ് നടത്തി തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് 3.22 ലം രൂപ നഷ്ടമായി. ഒക്ടോബര്‍ 26ന് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി ഓണ്‍ലൈന്‍ പര്‍ച്ചേസ് സൈറ്റായ alibaba.com മുഖേന ഇന്‍ഫിനിറ്റി ഇലക്ട്രോണിക് വേള്‍ഡ് എന്ന കമ്പനിയില്‍ നല്‍കിയ Asus Zenbook Pro Duo 19 9th generation ലാപ്‌ടോപ്പ് അമേരിക്കയില്‍നിന്ന് കൊറിയര്‍വഴി അയച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ലാപ്‌ടോപ്പിന്റെ വിലയായ 3.22 ലക്ഷം രൂപ യുവാവില്‍നിന്ന് തട്ടിയെടുത്തത്. കമ്പനി വാട്‌സ് ആപ്പ് മുഖാന്തരം അയച്ചുനല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചശേഷം യുവാവിനെ ലാപ്‌ടോപ്പ് നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.

ലാപ്‌ടോപ്പിന്റെ വില അയച്ചശേഷവും കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സംശയംതോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനെ സമീപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലുള്ള പല ഐടി പ്രഫഷനലുകളും ഇത്തരത്തില്‍ ചതിയില്‍പ്പെട്ടതായി വ്യക്തമായി.

xiamen Wiesel Technology, Tyler Host, Shenzhen Hootel, Century technology, Interpred Partners Jsc, City Electronic (Pakistan), Xiamen Gayuanxi Electronic commerce Co. Ltd. കമ്പനികളും വിവിധ പ്രൊഡക്ടുകള്‍ക്കായി alibaba വഴി ഈ കമ്പനികളിലേക്ക് ബുക്ക് ചെയ്ത വ്യക്തികളെയും സമാനമായ രീതിയില്‍ ഇന്ത്യയിലെ നിരവധി ഐടി പ്രഫഷനലുകളെയും കബളിപ്പിച്ചതായി മനസ്സിലായെന്ന് പോലിസ് പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ മാത്രം പല ഉപഭോക്താക്കള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് സമാനരീതിയില്‍ നഷ്ടമായത്. ഓണ്‍ലൈന്‍ പര്‍ച്ചെയ്‌സ് സൈറ്റുകള്‍, ജോബ്. വില്‍പ്പന വഴി ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്ന വിവിധ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. അതിനാല്‍, ഓണ്‍ലൈന്‍ മീഡിയ വഴി പണം കൈമാറ്റം നടത്തുന്നവര്‍ അതിന്റെ വിശ്വാസ്യത മനസ്സിലാക്കി മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ എന്ന് സിറ്റി ക്രൈം പോലിസ് സ്‌റ്റേഷന്‍ എസിപി ടി ശ്യാംലാല്‍ അറിയിച്ചു.

Tags:    

Similar News