പൊഴുതന കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ
എന്നാൽ ഇന്ന് മൂന്നരയോടെ മുമ്പ് ഉരുൾപൊട്ടിയ സ്ഥലത്തു തന്നെ ചെറിയ രീതിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.
കൽപ്പറ്റ: വയനാട് പൊഴുതന കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. ഈ മേഖലയിൽ ഇത് മൂന്നാം തവണയാണ് ഉരുൾപൊട്ടുന്നത്. 2018 ആഗസ്റ്റ് എട്ടിനായിരുന്നു ആദ്യമായി കുറിച്യർ മലയിൽ ഉരുൾപൊട്ടലുണ്ടായത് തുടർന്ന് 2019 ലും ഇത് ആവർത്തിക്കപ്പെട്ടിരുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ഈ സ്ഥലങ്ങളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മൂന്നരയോടെ മുമ്പ് ഉരുൾപൊട്ടിയ സ്ഥലത്തു തന്നെ ചെറിയ രീതിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഉരുൾപൊട്ടി വന്ന സമീപത്ത് നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചത് കൊണ്ട് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളൊ, ആളപായമോ ഉണ്ടായിട്ടില്ല.
2018 ലെ ഉരുൾപൊട്ടലിനെ ഭാഗമായുള്ള പുനരധിവാസം നടപ്പിലാക്കിയിരുന്നില്ല. ഉരുൾപൊട്ടലുണ്ടായ സമീപത്തുള്ള 25 ഓളം കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി മാറ്റിപാർപ്പിക്കാത്തതിൻറെ പേരിൽ ആത്മഹത്യ ഭീഷണി മുഴക്കി സ്ഥലം സന്ദർശിക്കുന്ന തഹസിൽദാറെയും, വൈത്തിരി പോലിസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും തടഞ്ഞുകൊണ്ട് പ്രതിഷേധം അറിയിക്കുകയാണ് സമീപത്തെ നാട്ടുകാർ. ആദ്യം ഉരുൾപൊട്ടിയ സ്ഥലത്ത് തന്നെയായിരുന്നു ഇപ്പോഴുണ്ടായ ഉരുൾപൊട്ടലിൻറെ അവശിഷ്ടങ്ങൾ വന്നടിഞ്ഞത്.